ചിത്രീകരണത്തിന് മുമ്പേ പുരസ്ക്കാരപ്രഭയിൽ ഗീതു മോഹൻദാസിന്റെ ഇൻഷാ അല്ലാഹ്. അന്തർദേശീയ തലത്തിൽ വിഖ്യാതമായ സുഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ഗ്ലോബൽ ഫിലിം മേക്കിങ്ങ് അവാർഡാണ് ഗീതുവിനെ തേടിയെത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പുതിയ ഫിലിംമേക്കേഴ്സിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തുന്ന മത്സരത്തിൽ നാലുപേർക്കു മാത്രമാണ് അവാർഡ് ലഭിക്കുക.
ക്യൂബയിൽ നിന്നുള്ള അർമാൺഡോ കാപോ, മോറോക്കോയിൽ നിന്നുള്ള അബ്ദുള്ള ടായിയ, ഇറ്റലിയിൽ നിന്നുള്ള അന്ററ്റോണിയോ പിയാസ എന്നിവരാണ് പുരസ്ക്കാരം ലഭിച്ച മറ്റുള്ളവർ. സുഡാൻസ് ഇന്റസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെറി പുട്നമാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചത്.
അന്തർദേശീയ തലത്തിലുള്ള പുരസ്ക്കാരം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് ഗീതുമോഹൻദാസ് പ്രതികരിച്ചു. കടുത്ത മത്സരമായിരുന്നു നടന്നതെന്നും ഗീതു വ്യക്തമാക്കി. ദൃശ്യം സുഡാൻസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗോവയിൽ സംഘടിപ്പിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015ൽ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് ഇൻഷാഅള്ളാഹ്. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകൾക്കായി സംഘടിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തവരിൽ നിന്നും ഏഴു തിരക്കഥാകൃത്തുകളെയാണ് മികച്ച പട്ടികയിൽ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നും ഓസ്കാറിലേക്കുള്ള ആദ്യ ചവിട്ടുപടിയെന്ന് വിശേഷിപ്പിക്കാവുന്ന ദൃശ്യം സുഡാൻസ് സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തത് തന്റെ ജീവിത്തിലെ മറക്കാനാവാത്ത ഒരു അനുഭവവും പാഠവുമാണെന്ന് ഗീതു മോഹൻദാസ് നേരത്തെ പറഞ്ഞിരുന്നു. തിരക്കഥകളെക്കുറിച്ചുള്ള കാഴ്ച്ചപാടുകൾ തന്നെ മാറ്റുന്നതായിരുന്നു സ്ക്രീൻ റൈറ്റേഴ്സ് ലാബ് എന്നും ഗീതു അറിയിച്ചിരുന്നു.
മുല്ലക്കോയയുടെ അക്ബറിനെ തേടിയുള്ള യാത്രയാണ് ഇൻഷാഅള്ളാഹ്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. ലയേഴ്സ് ഡയസിന് പിന്നിൽ പ്രവർത്തിച്ച ടീം തന്നെയാണ് ഇൻഷാഅള്ളാഹിന്റെ പിന്നിലുമുള്ളത്. ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറക്കുന്ന ചിത്രത്തിലെ നായകന് ആരാണെന്ന് ഗീതുവെളിപ്പെടുത്തിയിട്ടില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.