Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ കലാഭവൻ മണി അന്തരിച്ചു

kalabhavan-mani-1

കൊച്ചി∙ നടൻ കലാഭവൻ മണി (45) അന്തരിച്ചു. കരൾ രോഗത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായർ വൈകുന്നേരം 7.15നാണ് മരണം. കിഡ്നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങൾ പുറത്തുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്. മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതു ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മണിയുടെ മരണത്തിൽ ചാലക്കുടി പൊലീസ് കേസെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണിത്.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌താണ് മണി താരമായത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്‌തതനിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകർക്കു പ്രിയങ്കരനായി. മലയാള സിനിമയ്‌ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്‌ത കലാഭവൻ എന്ന മഹത്തായ സ്‌ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ഇന്ന് ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്‌തികളിലൊരാളായിരുന്നു.

Kalabhavan Mani Passed Away | Visuals from hospital | Manorama Online

Kalabhavan Mani Passed Away | Visuals from hospital | Manorama Online

ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്‌ചാത്തലത്തിൽ നിന്നുമാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്‌തു രാമൻ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെപോറ്റുവാൻ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ അനുകരണകല മണിയുടെ തലയ്‌ക്കുപിടിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മോണോ അക്‌ടിൽ മണി യുവജനോൽസവങ്ങളിൽ മത്സരിച്ചു. 1987-ൽ മോണോ ആക്‌ടിൽ കൊല്ലത്തു നടന്ന സംസ്‌ഥാന സ്‌കൂൾ യുവജനോൽസവത്തിൽ ഒന്നാമനാകുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.

അനുകരണകലയിൽ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യം അകറ്റാൻ പിന്നീട് ഈ കലയും ഉപയോഗിച്ചു തുടങ്ങി. സ്‌കൂൾ പഠനം തീരാറായപ്പോൾ ഓട്ടോ ഓടിക്കുവാൻ പഠിച്ച മണി പകൽ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആർട്ടിസ്‌റ്റുമായി. ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തിൽ പല ട്രൂപ്പുകൾക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയിൽവച്ചു പരിചയപ്പെട്ട പീറ്റർ എന്ന വ്യക്‌തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. ഇടയ്‌ക്കു വിനോദശാല എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കാൻ പോയതിനാൽ കലാഭവനുമായുളള ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്‌ടപ്പെട്ടതോടെ അഭിനയരംഗത്ത് ശ്രദ്ധിക്കുവാനുളള തീരുമാനമെടുത്ത് മണി സിനിമാക്കാരെ കണ്ടുതുടങ്ങി.

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ചെറിയവേഷങ്ങൾ ചെയ്‌ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് വേഷമായിരുന്നു. വിനയൻ എന്ന സംവിധായകനാണ് കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തി. മണി എന്ന നടന്റെ ഉയർച്ചയുടെ ദിനങ്ങളായിരുന്നു പിന്നീട്. വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിൽ മണി നായകനായി. മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി. മണി അഭിനയിക്കുന്ന മിക്ക ചില ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്. മണിയുടെ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസുചെയ്‌തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകൾ ശ്രദ്ധേയമാണ്. പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുൾപ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകൾക്കുവേണ്ടി മണി പാടിയിട്ടുണ്ട്.

മുരിങ്ങൂർ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999-ൽ ഫെബ്രുവരി 4-നാണ് നിമ്മി മണിയുടെ ജീവിതസഖിയാകുന്നത്. വാസന്തിലക്ഷ്‌മിയെന്നാണ് ഏകമകളുടെ പേര്. മണിയുടെ അനുജൻ രാമകൃഷ്‌ണൻ എം.ജി.സർവ്വകലാശാല കലാപ്രതിഭപട്ടം നേടിയിട്ടുണ്ട്.