മൺമറഞ്ഞ കലാകാരൻ കലാഭവൻ മണിയുടെ പേരിൽ തിരുവനന്തപുരം ആറ്റിങ്ങൽ മാമം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവൻ മണി സേവനസമിതി ക്ഷേത്രം നിർമിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കപ്പെടുന്നുണ്ടായിരുന്നു. പലരും ഇതിനെ വിമർശിച്ചും രംഗത്തെത്തി. ഇതിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് സേവനസമിതിയുടെ പ്രധാനികളിലൊരാളായ അജിൽ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
‘മണിച്ചേട്ടന്റെ പേരിൽ ഞങ്ങൾ ക്ഷേത്രമല്ല പണിയുന്നത്. ഒരു വൃദ്ധസദനമാണ്. ആ വൃദ്ധസദനത്തിന് ദേവാലയം എന്നാണ് പേരു നൽകുന്നതെന്നു മാത്രം. അങ്ങനെ പേരു നൽകുന്നതും മണിച്ചേട്ടന്റെ ആഗ്രഹപ്രകാരം തന്നെയാണ്. നാട്ടിലെ വൃദ്ധസദനത്തിന്റെ പേരു തന്നെ മാറ്റണം. കാരണം അച്ഛനമ്മമാർ താമസിക്കേണ്ടത് ദേവാലയത്തിലാണ് എന്നായിരുന്നു മണിച്ചേട്ടൻ എപ്പോഴും പറയാറുണ്ടായിരുന്നു. ഇങ്ങനെ ഒരു കെട്ടിടം പണിയുമ്പോൾ അവിടെ ഒരു അന്തിത്തിരി തെളിക്കും. നമുക്ക് അത്രമാത്രം താങ്ങും തണലുമായിരുന്നു അദ്ദേഹം. ഒരു സിനിമാനടനായിട്ടല്ല, മറിച്ച് ഞങ്ങൾക്ക് നേർവഴി കാട്ടിത്തന്ന നല്ല വ്യക്തിത്വമായിരുന്നു മണിച്ചേട്ടൻ. ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് സേവനസമിതി രൂപീകരിച്ചതും.
മണിച്ചേട്ടന്റെ ഇനി ഇറങ്ങാൻ പോകുന്ന സിനിമയായ പോയി മറഞ്ഞു പറയാതെയുടെ നിർമാതാവ് സൂരജ് എസ് മേനോൻ ദേവാലയത്തിനായി നാലുലക്ഷം രൂപ നൽകാമെന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ചിലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാമത്തു തന്നെ വസ്തു വാങ്ങി കെട്ടിടം നിർമിക്കാനാണ് ആഗ്രഹിക്കുന്നത്.
ആരുമില്ലാത്ത കുട്ടികളെ ദത്തെടുത്ത് വളർത്തുക, സൗജന്യ ആംബുലൻസ് സർവീസ്, സമൂഹകല്യാണം, ആശുപത്രികളിലും മാമത്തും അന്നദാനം എന്നിവയുംസോവനസമിതി നടത്തിപ്പോരുന്നുണ്ട്. അജിൽ പറഞ്ഞു.