തീർത്തും സാധാരണ കുടുംബത്തിൽ നിന്നും വന്നൊരു കലാക്കാരൻ. സ്വന്തം കഴിവുകളെ കിട്ടിയ അവസരങ്ങളിലെല്ലാം ഉൾപ്പെടുത്തിയപ്പോൾ സിനിമാ മേഖലയ്ക്ക് ലഭിച്ചത് അനുകരണ ശൈലിയില്ലാത്ത അതുല്യ കലാകാരനെയായിരുന്നു. ആദ്യം അനുകരണകലയിലൂടെയും പിന്നീട് സ്വന്തം ശൈലിയിലുള്ള നാടൻ പാട്ടുകളിലൂടെയും മണി സ്റ്റേജുകളിൽ തിളങ്ങിയപ്പോൾ മലയാള സിനിമയുടെ വാതായനങ്ങൾ അദ്ദേഹത്തിനായി തുറക്കപ്പെടുകയായിരുന്നു.
ദാരിദ്ര്യത്തോട് പൊരുതാൻ മണി കലയെ ആയുധമാക്കിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഒരിക്കലും മറക്കാത്ത കുറച്ചധികം കഥാപാത്രങ്ങളായിരുന്നു. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട കാഴ്ച ശക്തിയില്ലാത്ത പാട്ടുകാരന്റെ വേഷം (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) ദേശീയ അവാർഡിന്റെ നെറുകയിലേക്ക് മണിയെ കൊണ്ടെത്തിച്ചു. എന്നും ജനകീയ വേഷങ്ങൾ ചെയ്ത് ചലച്ചിത്ര പ്രേമികളുടെ മനസിലിടം പിടിച്ച മണിയെ തേടി നിരവധി തമിഴ് ചിത്രങ്ങളുമെത്തി.
എന്തിരൻ, അന്യൻ, വേൽ, ജെമിനി, ബോസ്, എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ തമിഴ് ചലച്ചിത്ര പ്രേമികൾക്കും മണി കൂടുതൽ പരിചിതനാകുകയായിരുന്നു. വില്ലനായും നായകന്റെ വിശ്വസ്തനായ സഹായിയായുമൊക്കെ മണി സിനിമയിൽ തിളങ്ങി. മികച്ച നടനുള്ള പുരസ്കാരങ്ങളും മികച്ച വില്ലനുള്ള പുരസ്കാരങ്ങളും നേടിയ കലാഭവൻ മണിയുടെ വേറിട്ട ശൈലി മലയാള സിനിമയിൽ അനുകരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല. ഇനി അനുകരിക്കപ്പെടുകയുമില്ല.