കമ്മട്ടിപ്പാടം കഥാപാത്രങ്ങളുടെ സിനിമയാണ്. കണ്ടുപരിചയമില്ലാത്ത ഒരുപാട് മുഖങ്ങൾ സിനിമയിലുടനീളം വന്നുപോകുന്നു. പക്ഷേ ആ മുഖങ്ങൾ നമ്മുടെ മനസ്സിലേക്ക് നാമറിയാതെ തന്നെ നടന്നു കയറും. അതൊരു മാജിക് ആണ്.
ഉസ്താദ് ഹോട്ടലിൽ തിലകന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കഥാപാത്രമുണ്ട്. തിലകന്റെ ചെറുപ്പകാലം അതേ പടി വരച്ചു വച്ച മാതിരി. അതുപോലെ കമ്മട്ടിപ്പാടത്തിലുമുണ്ട് ഒരു പറ്റം കുട്ടിക്കാലങ്ങൾ. ആരെയും വിസ്മയിപ്പിക്കുന്ന സാമ്യതയുള്ളവർ.
സിനിമയിലെ കഥാപാത്രങ്ങളുടെ ചെറുപ്പകാലം അവതരിപ്പിക്കുക അതിന് പറ്റിയ ആളെ കണ്ടെത്തുക എന്നത് എളുപ്പം പിടിച്ച പണിയൊന്നുമല്ല. അക്കാര്യത്തിൽ രാജീവ് രവി ഒരുപടി മുന്നിലാണ്. കമ്മട്ടിപ്പാടത്തിലെ തന്റെ പിള്ളേരെ ഏത് കാലത്തിലും അടിമുടി ഒരേലുക്കിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അതൊരു സംവിധായകന്റെ കഴിവ് മാത്രമാണ്.
മൂന്ന് കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ ഒന്നിനോടൊന്ന് മെച്ചപ്പെടുത്തി മികവുറ്റതാക്കാൻ സംവിധാകയനും അതിലെ അഭിനേതാക്കൾക്കും സാധിച്ചു.
ആദ്യ ഘട്ടത്തിൽ ബെൻസ്റ്റിൻ ബെന്നി കുഞ്ഞ് ദുല്‍ക്കറായി എത്തിയപ്പോൾ ദ്രുപത് വിനായകന്റെ ബാല്യകാലം അവതരിപ്പിച്ചു. റോൾ വീണ്ടും മാറുന്നു റീൽ കറങ്ങുന്നു. ദുൽക്കർ സൽമാന്റെ കൗമാരകാലം ചുളളൻ ചെക്കനായ നിഷാദ് റഹീം മനോഹരമാക്കി.
വിനായകന്റെ കൗമാരകാലം ഗംഭീരമാക്കിയിരിക്കുന്നത് എറണാകുളംകാരനായ പ്രവീൺ ടി. ജോൺസൺ ആണ്. കൊച്ചിക്കാരി സാന്ദ്ര ജോസഫ് ആണ് ചിത്രത്തിലെ നായികയായ ഷോൺ റോമിയുടെ ചെറുപ്പം അവതരിപ്പിച്ചത്. ഇവർ മാത്രമല്ല സിനിമയിലുള്ള മറ്റ് പ്രധാന അപ്രധാനം കഥാപാത്രങ്ങൾക്കും ഇതേ സാമ്യത അവകാശപ്പെടാനാകും.
കമ്മട്ടിപ്പാടത്തിലൂടെ യാത്ര ചെയ്ത് തിരിച്ചെത്തുമ്പോൾ ഇവരെല്ലാം നമുക്കൊപ്പമുണ്ടാകും. ആ പാട വരമ്പത്തുകൂടി ഓടി നടക്കാൻ ഒരു കൂട്ടുപോലെ.