കലാഭവൻ മണി മലയാളികളെ വിട്ടുപിരിഞ്ഞെന്ന യാഥാർത്ഥ്യം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. മലയാളികളെ മുഴുവൻ വേദനയിലാഴ്ത്തിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
മണിയുടെ ഏകമകൾ ശ്രീലക്ഷ്മി സിബിഎസ്ഇ പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാൻ പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയത് അച്ഛന്റെ വേർപാടെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെയാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. കാത്തുനിന്ന കൂട്ടുകാരികൾ ശ്രീലക്ഷ്മിയെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.
ശ്രീലക്ഷ്മിക്ക് എല്ലാ ആശംസകളുമായി നടി ഖുശ്ബു രംഗത്തെത്തി. അച്ഛന്റെ വേർപാട് കഴിഞ്ഞ അടുത്ത ദിവസം ആ മകൾ പരീക്ഷ എഴുതി. ഹൃദയത്തിൽ കരുത്തുറ്റ പെൺകുട്ടിയാണ് ശ്രീലക്ഷ്മി. അഭിനന്ദിക്കണം. ഖുശ്ബു ട്വീറ്റ് ചെയ്തു.
സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ പാടി, നാടൻപാട്ടിന്റെ സുൽത്താന്റെ പാരമ്പര്യത്തികവറിയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പർഹിറ്റ് ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്.
സ്നേഹക്കടലായിരുന്ന അച്ഛന്റെ ഓർമ്മകൾ മാത്രമുള്ള മനസിലേക്ക്, ക്ലാസിൽ കേട്ട പാഠങ്ങളുടെ നേരിയ ഓർമ്മകളെങ്കിലും വരണമേ എന്ന പ്രാർത്ഥനയോടെ ശ്രീലക്ഷ്മി പരീക്ഷക്കെത്തും.