മമ്മൂട്ടിയെ നായകനാക്കി നവാഗതനായ നിഥിൻ രൺജി പണിക്കർ ഒരുക്കിയ കസബയെ പ്രശംസിച്ച് കഥാകാരി കെ.പി.സുധീര. ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീത്വവും ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീത്വവും കൃത്യമായി അവതരിപ്പിച്ച സംവിധായകന്റെ കഴിവ് തന്നെയാണ് ഏറെ ആകർഷിച്ചതെന്നും രൺജി പണിക്കർ സിനിമകളിലെ എരിവുറ്റ പെൺ കഥാപാത്രങ്ങൾ ഈ സിനിമയിലും കാണാനായെന്നും സുധീര പറയുന്നു
കെപി സുധീരയുടെ കുറിപ്പ് വായിക്കാം–
ഇളമുറക്കാരനായ നിഥിൻ രൺജി പണിക്കരുടെ സിനിമയിലേക്കുള്ള കാൽവെയ്പ് എങ്ങനെ - എന്ന ആകാംക്ഷയാണ് നല്ല സിനിമയെ സ്നേഹിക്കുന്ന എന്നെ "കസബ'' യുടെ ആദ്യ നാളിലെ ആദ്യ ഷോയിൽ എത്തിച്ചത്. മമ്മൂട്ടി എന്ന നായക നടന്റെ പ്രഭാവം - അതിന്റെ ഔജബല്യം അതിൽ ഇതെഴുതുന്നവൾക്ക് സംശയമേതുമില്ല താനും. നിഥിൻ നമ്മെ നിരാശപ്പെടുത്തുകയില്ല. ഈ ചെറുപ്പക്കാരൻ തിരക്കഥയുടേയും സംവിധാനത്തിന്റേയും ഉറപ്പുറ്റ കണ്ണികളാൽ ജന്മം കൊണ്ട് തന്നെ ബന്ധിപ്പിക്കപ്പെട്ടിരിക്കയാണല്ലോ.
ഒരു ആക്ഷൻ ത്രില്ലർ സിനിമയെക്കുറിച്ച് കഥയെഴുത്തുകാരിയായ ഞാൻ എങ്ങനെ ആസ്വാദനമെഴുതും എന്നാവും നിങ്ങളുടെ സന്ദേഹം - സിനിമയുടെ നല്ല വശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുവാനാണ് തോന്നുന്നത്. ഒരു സിനിമ നമ്മോട് സംവദിക്കുന്നതെങ്ങനെയോ, അങ്ങനെയാണ് ഓരോ പ്രേക്ഷകനും സിനിമ വേദ്യമാകുന്നത്. എന്റേതായ രീതിയിലാണ് ഞാനോരോ സിനിമയും വായിച്ചെടുക്കുക - സ്നേഹയോഗത്തിന്റെ പിന്നാലെ അലയുന്ന ഒരു നിത്യാന്വേഷിണി എന്റെ ചേതസ്സിൽ ഉൻമീലിതയായിത്തീരുന്നതിനാൽ എനിക്ക് ഈ സിനിമ ഇഷ്ടമായി.
സ്ത്രീയുടെ അടിമ ഭാവത്തെ അംഗീകരിക്കുകയോ പ്രകീർത്തിക്കുകയോ അല്ല ഈ സിനിമ ചെയ്യുന്നത് - ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീത്വവും ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീത്വവും ഇതിലുണ്ട് എന്നത് എന്നെ ആകർഷിച്ചു - ആക്ഷൻ ത്രില്ലർ സിനിമകൾ മിക്കതും നായകന് മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ. നായിക രണ്ടാംകിടക്കാരി ആയിരിക്കും. ഇതിൽ നായികയല്ലാത്ത കമല - നായകന്റെ ഔന്നത്യത്തിൽ എത്തുന്നുണ്ട്. രൺജി പണിക്കർ സിനിമകളിലെ എരിവുറ്റ പെൺ കഥാപാത്രങ്ങളും, ചടുല ഭാഷണങ്ങളും ഈ സിനിമയിൽ ഉണ്ട്- പിന്നെ പുറമെ പരുക്കൻ സ്വഭാവമുള്ള വെണ്ണത്തുടുപ്പാർന്ന പ്രണയവും:
ചുവന്ന തെരുവിലെ നിർഭാഗ്യവതികളെങ്കിലും അവരിൽ തുടിക്കുന്ന സ്വാതന്ത്യ മോഹവും മിടിക്കുന്ന പ്രണയ ദാഹവും ഭാവധ്വനി പൂർണമായ ഒരു സംവിധാനത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.
രൂപം കൊണ്ടും ഭാവം കൊണ്ടും ശരാശരി മലയാളിയെ അത്യന്തം ആകർഷിക്കുകയാണ് രാജൻ സക്കറിയ എന്ന മമ്മൂട്ടി - ശരീര ഭാഷയും പ്രോജ്ജ്വലമായ അഭിനയവും കൊണ്ട് വ്യതിരിക്തനായ ഒരു പോലീസ് ഓഫീസർ - ശരത് കുമാറിന്റെ മകൾ വരലക്ഷ്മി കമലയെന്ന നെഞ്ചൂക്കുള്ള പെണ്ണിനെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നു.
നേഹ സക്സേനയുടെ സൂസനും ജഗദീഷിന്റെ മുകുന്ദനും സമ്പത് രഞ്ജിന്റെ പരമേശ്വരൻ നമ്പ്യാരും ഗംഭീരമായി - അഭിനയ മികവിന്റെ ഉയർന്ന പീഠം എന്നും സ്വന്തമായുള്ള സിദ്ധിക്കിന്റെ പോലീസ് മേധാവി പ്രേക്ഷകന്റെ ഹൃദയം കവരുന്നു- മകൻ ഷഹീൻ സിദ്ധിക്കും നടൻ ഇബ്രാഹിം കുട്ടിയുടെ പുത്രൻ മഖ്ബൂൽ സൽമാനും തങ്ങളുടെ ഭാഗം അതീവ ചാരുതയോടെ അഭിനയിച്ചു.
നല്ല സിനിമകൾക്കായി ദാഹിക്കുന്ന പ്രേക്ഷക മനസ്സിന് ഈ സിനിമ പുതിയ അനുഭവവും അനുഭൂതിയും ആവാതിരിക്കില്ല. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും പുതിയ കഥയും പുത്തൻ പരിവേഷവും തീഷ്ണമായ വാക്കുകളുടെ അഗ്നിയുമായി വന്ന സംവിധായനും കഥാകൃത്തുമായ നിഥിൻ രൺജി പണിക്കർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - നിഥിൻ താങ്കളുടെ അടുത്ത സിനിമയിൽ അനാവശ്യമെന്ന് എനിക്ക് തോന്നിയ അശ്ലീല പദങ്ങൾ ഒഴിവാക്കും എന്ന് പ്രത്യാശയോടെ -സ്നേഹപൂർവം കെ.പി.സുധീരം.