മലയാളികൾ ഏറെ ചർച്ചചെയ്ത താര അഭ്യൂഹത്തിനാണ് ഇന്നലെ ശുഭകരമായ സിനിമാറ്റിക് ക്ലൈമാക്സ് ആയത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും വിവാഹിതരായ വാർത്ത പ്രേക്ഷകരും സിനിമാലോകവും ഞെട്ടലോടെയാണ് ഏറ്റെടുത്തത്.
ദമ്പതികൾക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ ആരാധകരും സിനിമാപ്രവർത്തകരും എത്തി. എന്നാൽ കൂടുതൽ ആളുകളും മഞ്ജു വാര്യറെ പിന്തുണച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. നടൻ കുഞ്ചാക്കോ ബോബനും കാവ്യയ്ക്കും ദിലീപിനും വിവാഹശംസകൾ ഫെയ്സ്ബുക്കിൽ കുറിക്കുകയുണ്ടായി. ഇരുവരുടെയും ഒരുമിച്ചുളള യാത്ര മനോഹരമാവട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും തന്റെ കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ഇതിന് പിന്നിലെ പ്രേക്ഷകർ ചാക്കോച്ചനെ കുറ്റംപറഞ്ഞ് എത്താൻ തുടങ്ങി.
മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകള്‍ നേരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നാണ് കുഞ്ചാക്കോ ബോബനോട് ആരാധകരുടെ ചോദ്യം. മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിലും കേരളത്തിലെ അമ്മമാര്‍ക്കും സഹേദരിമാര്‍ക്കും കഴിയുകയില്ല എന്നു തുടങ്ങി ഒട്ടേറെ അഭിപ്രായങ്ങളാണ് നടന്റെ ഫേസ്ബുക്ക് വാളില്‍ നിറയുന്നത്. പ്രതികരണം രൂക്ഷമായതോടെ സംഭവത്തിൽ വിശദീകരണവുമായി കുഞ്ചാക്കോ ബോബൻ തന്നെ നേരിട്ട് രംഗത്തെത്തി.
‘കുറേ ആളുകളെങ്കിലും എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധാരണയോടെ ഏറ്റെടുക്കുകയും ചെയ്തതിൽ അതിയായ ദുഃഖമുണ്ട്. കാവ്യയും ദിലീപും മഞ്ജുവുമെല്ലാം എനിക്ക് മാത്രമല്ല എന്റെ കുടുംബങ്ങൾക്കും ഏറ്റവും വേണ്ടപ്പെട്ടവരാണ്.’
‘മഞ്ജു തിരിച്ചുവരവ് നടത്തിയപ്പോൾ എല്ലാ പിന്തുണയും നൽകി ഞാൻ അവർക്കൊപ്പം നിന്നു. അതു മഞ്ജുവിനും അറിയാം. അഭിപ്രായം പറയാനും എന്തെങ്കിലും എഴുതാനും എല്ലാവർക്കും എളുപ്പമുള്ള കാര്യമാാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു മര്യാദയോടെ വേണം ചെയ്യാൻ. മഞ്ജു ഒഴികെ ബാക്കി ആരെയും എന്താണ് പറഞ്ഞതെന്ന് എനിക്ക് ബോധിപ്പിക്കേണ്ട ആവശ്യമില്ല.’
‘കാവ്യ എനിക്ക് സഹോദരിയും നല്ല സുഹൃത്തുമാണ്. വീട്ടുകാർക്കും അങ്ങനെ തന്നെ. വർഷങ്ങളായി അവളെ അറിയാം. അതുകൊണ്ടുതന്നെ ഒരു നല്ല ജീവിതത്തിനായി കാവ്യയ്ക്കും ദിലീപിനും ആശംസകൾ നേർന്നു. എന്നാൽ ഞാനൊരിക്കലും അവരുടെയോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും വ്യക്തിപരമായ ജീവിതങ്ങളിൽ ഇടപെടാൻ പോയിട്ടില്ല. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാറും ആശംസകൾ നേരാറുമുണ്ട്. ചാക്കോച്ചൻ പറഞ്ഞു.