നാല് വർഷത്തിന് ശേഷം മമ്മൂട്ടി കാക്കി അണിഞ്ഞെത്തുന്ന ചിത്രമാണ് കസബ. ചിത്രം സംവിധാനം ചെയ്യുന്നത് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ മകൻ നിതിൻ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയെ നായകനാക്കി രൺജി പണിക്കർ ഒരുക്കിയ രൗദ്രത്തിൽ അസോഷ്യേറ്റ് ആയിരുന്നു നിതിൻ. കസബയെക്കുറിച്ച് മമ്മൂട്ടി പറയുന്നത് കേൾക്കാം.
ഇതുവരെ ചെയ്ത പൊലീസ് കഥാപാത്രങ്ങളുമായി സാമ്യമുള്ള വേഷമല്ല കസബയിലേതെന്ന് മമ്മൂട്ടി പറഞ്ഞു. പ്രധാന വ്യത്യാസം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച കാലയളവ് തന്നെയാണെന്നും അദ്ദേഹം പറയുന്നു.
Actor Mammootty on Spotlight
‘ഓരോ കാലത്തും ഓരോ തരം പോലീസാണ്. കേരളത്തില്‍ കുറഞ്ഞത് അയ്യായിരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെങ്കിലും ഉണ്ടാകും. അയ്യായിരം പേരും അയ്യായിരം രീതിയിലല്ലേ. നമ്മള്‍ എവിടെയെങ്കിലും കണ്ടുമുട്ടാനിടയുള്ള ആളാണ് രാജന്‍ സക്കറിയ. രാജന്‍ സക്കറിയയുടെ സ്വഭാവ വിശേഷം എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. ടീസറില്‍ കണ്ട മൂന്ന് ഷോട്ടുകളിലേത് പോലെ വ്യത്യസ്ഥതയുള്ള ആളാണ്‍. മാത്രമല്ല പൊലീസുകാരെ വളരെ കുറച്ചെ പരിചയമൊള്ളൂ– മമ്മൂട്ടി പറഞ്ഞു.
‘രണ്‍ജി പണിക്കരുടെയും നിതിന്റെയും സിനിമാ ശൈലി വ്യത്യസ്ഥമാണ്. രണ്ടും രണ്ട് തലമുറയാണ്. നിതിന്‍ രണ്‍ജി പണിക്കരുടെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് അയാളുടെ പ്രായവും കാഴ്ചപ്പാടും പരിഗണിച്ച് തന്നെയാണ്. അച്ഛന്റെ രീതിയല്ല അയാളുടെ സിനിമാശൈലി.
കുറച്ചുകൂടി പുതിയ കാല സിനിമയുടെ വക്താവായിരിക്കും നിതിനിലെ സംവിധായകന്‍ എന്ന് മനസ്സിലാക്കിയിരിക്കുന്നത്. ഒരുപരിധി വരെ എന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാത്ത രീതിയിലാണ് അദ്ദേഹം സിനിമയൊരുക്കിയത്. വേറൊരാളുടെ കഥയല്ല സ്വന്തം തിരക്കഥയിലാണ് നിതിന്‍ ആദ്യ സിനിമയൊരുക്കിയത്.
ആദ്യം എന്നോട് കഥ പറയാൻ വന്നപ്പോൾ ഞാൻ കുറച്ച് ചോദ്യങ്ങൾ അങ്ങോട്ട് ചോദിച്ചു. അപ്പോൾ കഥ തിരുത്തിക്കൊണ്ട് വന്നു. പിന്നീടും ചോദ്യങ്ങൾ ചോദിച്ചു.’ –മമ്മൂട്ടി പറഞ്ഞു.
അങ്ങനെ പാകപ്പിഴകളും പോരായ്മകളും തിരുത്തിയാണ് നിതിന്‍ തിരക്കഥയുമായി എത്തിയത്. ഒട്ടും അണ്‍കംഫര്‍ട്ടബിളല്ലാത്ത സംവിധായകനാണ് നിതിന്‍. ഒട്ടും പിടിവാശിക്കാരനല്ല പാവമാണെന്നും മമ്മൂട്ടി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.