Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഒമറിന്‍റെ ഫാൻ: മമ്മൂട്ടി

omar-sheriff-mammootty ഒമര്‍ ഷരീഫ്, മമ്മൂട്ടി

ഡോ.ഷിവാഗോ ആയും ലോറൻസ് ഓഫ് അറേബ്യയിലെ ഷെരിഫ് അലിയായും ഹോളിവുഡിന്റെ ഹൃദയം കീഴടക്കിയ മഹാനായ നടന്‍ ഒമര്‍ ഷരീഫിനെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ‘ സിനിമയെ സ്വപ്നം കണ്ടായിരുന്നു ഞാന്‍ വളര്‍ന്നത്. ഒരുപാട് നടന്മാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഒമര്‍ ഷരീഫിന്‍റെ പങ്ക് വളരെ വലുതായിരുന്നു. മമ്മൂട്ടി പറയുന്നു.

കൊളേജില്‍ ചേരുന്ന സമയത്ത് ഒമര്‍ ഷരീഫ് എന്നാണ് എന്‍റെ പേരെന്നാണ് ഏവരോടും പറഞ്ഞ് നടന്നത്. ഒമര്‍ ഷരീഫ് എന്ന അപരനാമത്തില്‍ കുറച്ച് നാള്‍ അവിടെ ഞാന്‍ നടന്നു. പിന്നീടാണ് അവര്‍ എനിക്ക് മമ്മൂട്ടി എന്ന ഇരട്ടപ്പേര് ഇടുന്നത്. അങ്ങനെയാണ് എനിക്കീ പേരു വന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോറൻസ് ഓഫ് അറേബ്യ, ഡോ.ഷിവാഗോ തുടങ്ങി 2003ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ഇബ്രാഹിം’ വരെയുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല ആ നടന്‍റെ വലിയൊരു ആരാധകന്‍ കൂടിയാണ് ഞാന്‍.

ലോറൻസ് ഓഫ് അറേബ്യയിലെ അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന രംഗം മറ്റൊരു നടനും പകരംവെക്കാനാകാത്ത ഒന്നാണ്. അതാണ് എന്‍റെ മനസ്സില്‍ ഇപ്പോഴും ഉള്ളത്. അദ്ദേഹത്തിന്‍റെ ഈ വിടപറയല്‍ സിനിമാപ്രേമികളെ സംബന്ധിച്ചടത്തോളം വലിയ നഷ്ടം തന്നെയാണ്. പ്രത്യേകിച്ച് ആരാധാകനായ എനിക്ക്. മമ്മൂട്ടി പറഞ്ഞു.

ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ് ഒമർ ഷരീഫ് ഓർമയായി. അവസാന കാലത്ത് മറവിരോഗത്തിന്റെ മരുഭൂമികളിലലഞ്ഞ ‘ലോറൻസ് ഓഫ് അറേബ്യ’ നടൻ 83-ാം വയസിലാണ് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു മരണം.

റഷ്യൻ എഴുത്തുകാരൻ ബോറിസ് പാസ്റ്റർനാക്കിന്റെ നോവൽ ഡോക്ടർ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറൻസ് ഓഫ് അറേബ്യയിലെ സഹനടനായുമാണ് ഒമർ ഷരീഫ് ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ ഹൃദയം കവർന്നത്.

ഹോളിവുഡ് താരസിംഹാസനം സ്വന്തമാക്കിയ അപൂർവം അറബ് അഭിനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ചെങ്കിസ് ഖാൻ, ദി യെലോ റോൾസ് റോയ്സ്, ദ് നൈറ്റ് ഓഫ് ദ് ജനറൽസ്, ഫണ്ണി ഗേൾ, മേയർലിങ്, മക്കെന്നാസ് ഗോൾഡ്, ദി അപ്പോയ്ന്റ്മെന്റ്, ചെ! തുടങ്ങിയവയാണ് ഒമർ ഷരീഫ് വേഷമിട്ട പ്രശസ്തമായ മറ്റു ചിത്രങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.