Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ രാജേഷ്, ഉറങ്ങിക്കോളൂ...ഏറ്റവും സംതൃപ്തിയോടെ

rajesh-manju

രാജേഷ് പിള്ള തനിക്ക് സഹോദരതുല്യനായിരുന്നെന്ന് മഞ്ജു വാര്യർ. രാജേഷ് പിള്ളയുടെ അവസാനചിത്രമായ വേട്ടയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും മഞ്ജുവായിരുന്നു. ഈ സിനിമയുടെ അവസാനഘട്ടത്തിലാണ് രാജേഷ് പിള്ളയുടെ രോഗം മൂർഛിക്കുന്നത്. വേട്ട റിലീസായി ഒരുദിവസം പിന്നിടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവും. വികാരാധീതയായാണ് മഞ്ജു ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം–

രാജേഷ്..

ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങൾ. എല്ലാ കൈക്കുറ്റപ്പാടുകളും തീർത്ത്,വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്മുടെ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുന്നു.

'ട്രാഫിക്കിനുശേഷം രാജേഷ് പിള്ള വീണ്ടും' എന്ന് പ്രേക്ഷകർ പറയുന്നു. ഒരുമാത്രനേരത്തേക്കെങ്കിലും കണ്ണുതുറന്നിരുന്നെങ്കിൽ അറിയാനാകുമായിരുന്നു അതെല്ലാം. 'വേട്ട' തുടങ്ങിയപ്പോഴാണ് നിങ്ങൾ കണ്ണടച്ചത്. ഒറ്റസങ്കടം മാത്രം. എല്ലാം നിശ്ചയിക്കുന്ന ആ വലിയ സംവിധായകന് നിങ്ങളുടെ ഉറക്കം ഒരുദിവസത്തേക്ക് വൈകിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും സംതൃപ്തനായ മനുഷ്യനായിട്ടാകും നിങ്ങൾ ഉറങ്ങാൻ കിടന്നിട്ടുണ്ടാകുക.

എന്നെ 'അനുജത്തീ' എന്ന് വിളിച്ചത് ഏത് മുജ്ജന്മബന്ധത്തിന്റെ പേരിലാണെന്ന് അറിയില്ല. ഒരുസിനിമയുടെ ഇടവേളയിൽ ഒരുജീവിതകാലത്തിന്റെ സഹോദരബന്ധമാണ് നിങ്ങളെനിക്ക് നല്കിയത്.തിരുവനന്തപുരത്തെ ആശുപത്രിയിലെ ഐ.സി.യുവിൽ വച്ച് കൈകൾ ചേർത്ത് പിടിച്ച് നെഞ്ചത്ത് വച്ചപ്പോൾ...ഒരു കവിൾ വെള്ളം പകർന്ന് തരണമെന്ന് വാശിപിടിച്ചപ്പോൾ...എന്റെ അനുജത്തിയെന്ന് അവിടെയുണ്ടായിരുന്നവരോടൊക്കെ പറഞ്ഞപ്പോൾ..ഞാനും അറിഞ്ഞു ജ്യേഷ്ഠതുല്യമായ ഒരു ബന്ധത്തിന്റെ തണുപ്പ്. അത് ഇനിയുള്ള കാലം എന്റെ കൈകളിൽ ബാക്കിയുണ്ടാകും.

ഇതെഴുതുന്നത് നിങ്ങളുറങ്ങുന്നതിന് അരികെവരെയെത്തി മടങ്ങിപ്പോന്നതിനുശേഷമാണ്. വയ്യ,നിങ്ങളെ കണ്ണടച്ച് കാണാൻ. മേഘയെ കണ്ടു. ഇനി ഈ അനുജത്തിയുണ്ടെന്ന് വിശ്വസിക്കുക, മേഘക്കൊപ്പം.

രാജേഷ്...

സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ;ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും... നിങ്ങളുടെ 'വേട്ട' അതിലും എത്രയോ ഉയരെയാണ്....