വേനലവധിക്കാലത്ത് തിയറ്ററുകളിൽ സിനിമ ആസ്വദിക്കാനെത്തുന്ന പ്രേക്ഷകർക്ക് ഇരുട്ടടിയുമായി മറ്റൊരു സമരം കൂടി. എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് സമരത്തിന് പിന്നില്‍. തിയറ്ററുകളില്‍ ഇ ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിലെ കുത്തകവല്‍ക്കരണവും അശാസ്ത്രീയതയും ഒഴിവാക്കണമെന്ന ആവശ്യവുമായാണ് സമരം. മെയ് 2 മുതൽ തിയറ്ററുകൾ അനശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ആഹ്വാനം.
ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഈ ആഴ്ച റിലീസ് വച്ചിരുന്ന മലയാളചിത്രങ്ങളാണ്. 29ന് തിയറ്ററുകളിലെത്താനിരുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി അടുത്ത മാസത്തേക്ക് മാറ്റി. പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ്, മമ്മൂട്ടി ചിത്രം വൈറ്റ്, ജയറാമിന്റെ ആടുപുലിയാട്ടം എന്നീ ചിത്രങ്ങളുടെ റിലീസും ഇതുമൂലം പ്രതിസന്ധിയിലായി.
ഇ ടിക്കറ്റിങ് നടപ്പാക്കുന്ന രീതിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളടക്കമുള്ള സിനിമാ തിയറ്ററുകള്‍ മേയ് രണ്ടു മുതല്‍ അനിശ്‌ചിതകാലത്തേക്ക് അടച്ചിടുമെന്നു കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.