പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ്കുമാറിന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഏഴുമണിയോടെയാണ് സിനിമയിലെ പ്രിയ സുഹൃത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ എത്തിയത്. ഗണേഷുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും എല്ലാ വിധ വിജയാശംസയും നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകന്‍ പ്രിയദര്‍ശനും ലാലിനൊപ്പമുണ്ടായിരുന്നു.
മോഹൻലാലിന്റെ പ്രസംഗത്തിൽ രാഷ്ട്രീയം ലേശവുമില്ലായിരുന്നു. ഗണേശിനുവേണ്ടി വോട്ടഭ്യർഥനയും നടത്തിയില്ല.ഗണേഷുമായുള്ള ബന്ധത്തെക്കുറിച്ച് ഓർമപ്പെടുത്തിയും പത്തനാപുരവുമായി തനിക്കുള്ള ഹൃദയബന്ധം ഓർമിച്ചും ചുരുങ്ങിയ വാക്കുകൾ. ആദ്യമായി ആനയെ തൊടാൻ അവസരം ലഭിച്ചതു ഗണേഷിന്റെ വീട്ടിൽ വച്ചാണെന്നു പറഞ്ഞ ലാൽ, തിരുവനന്തപുത്തുനിന്ന് പത്തനാപുരം വഴി ഒട്ടേറെ തവണ ജന്മനാടായ പത്തനംതിട്ടയിലേക്കു യാത്രചെയ്ത കാര്യവും ഓർമിച്ചു.
മോഹൻലാലിനൊപ്പം എത്തിയ സംവിധായകൻ പ്രിയദർശൻ ഗണേഷ്കുമാറിനു വിജയാശംസകൾ നേർന്നു. ഒരേ മുറിയിൽ 10 വർഷത്തോളം കിടന്നുറങ്ങിയ ഗണേഷിനെ തനിക്കു നല്ലതുപോലെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ വൈകിട്ട് അഞ്ചിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഗണേഷ്കുമാറിന്റെ വീടിനു സമീപം തയാറാക്കിയ വേദിയിൽ നാലുമണി കഴിഞ്ഞപ്പോഴേക്കും ആളുകളുടെ ഒഴുക്കായിരുന്നു.