മുണ്ടുംമടക്കിക്കുത്തി നെഞ്ചും വിരിച്ചൊരു വരവാ, മാസ് എന്നു പറഞ്ഞാൽ പോരാ മരണമാസ്സ്. അച്ചായൻ എന്നു പറഞ്ഞാൽ ഇതാണ് അച്ചായൻ. പൂഞ്ഞാർ എംഎൽഎ പിസി ജോർജും ഇങ്ങനെയൊരു വരവ് വന്നു. ചുറ്റും ഗുണ്ടകൾ. വടിവാളും കുറുവടികളുമായി എത്തിയ ഗുണ്ടകളെ ഇടിച്ച് പപ്പടമാക്കി. ഒപ്പം കിടിലൻ ഡയലോഗും.
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസ് എന്ന ചിത്രത്തിൽ തനി അച്ചായനായാണ് പി.സി ജോർജ് എത്തുന്നത്. പാർട്ടി കൊടിമരം നശിപ്പിച്ചവരോട് പകരം ചോദിക്കാനാത്തുന്ന തന്റേടിയായ രാഷ്ട്രീയക്കാരനാണ് പിസിയുടെ കഥാപാത്രം. ആദ്യ ടേക്ക് തന്നെ പിസി ജോർജ് ഓക്കെയാക്കി. സംവിധായകന്‍ കണ്ണൻ താമരക്കുളത്തിനും അതിയായ സന്തോഷം. പിസി ജോർജ് അഭിനയിക്കുന്ന നാലാമത്തെ സിനിമയാണ് അച്ചായൻസ്.
ആടുപുലിയാട്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അച്ചായൻസ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ,ആദിൽ, സഞ്ജു ശിവറാം, അമല പോൾ തുടങ്ങി വൻതാരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്നതും മറ്റൊരു പ്രത്യേകത. ‘പ്രകാശ് രാജ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് സംവിധാനത്തിൽ ശ്രദ്ധ ചെലുത്തുകയായിരുന്നു.
മാത്രമല്ല സെലക്ടീവ് ആയാണ് ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. ഫോണിൽ കൂടി കഥ കേട്ട ഉടൻ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.–കണ്ണൻ താമരക്കുളം പറഞ്ഞു.
ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സുജ വരുൺ, സോഹൻ സീനുലാൽ, രമേശ് പിഷാരടി എന്നിവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്. </p>
പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഫോർട്ട്കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂർത്തിയാക്കും.