പ്രേമം സിനിമ ചോർത്തിയത് താൻ ആണെന്നുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ രംഗത്തെത്തി. താൻ തന്നെ സംവിധാനം ചെയ്ത സിനിമ ചോർത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അൽഫോൺസ് പറഞ്ഞു. ആന്റി പൈറസി സെല്ലിന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അൽഫോൺസ് പുത്രൻ.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആന്റി പൈറസി വിഭാഗം അൽഫോൺസ് പുത്രനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. ചോദ്യം ചെയ്യൽ ഇത്രയും നീണ്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ചില സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘ തലവൻ നൽകിയ മറുപടി. നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും അൽഫോൺസ് പുത്രൻ തന്നെയാണ്. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടർ സൈബർ പൊലീസിന്റെ സാങ്കേതിക വിഭാഗം പരിശോധിച്ചു. കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അടക്കമുള്ളവ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രേമത്തിന്റെ പതിപ്പ് ചോർന്നത് അതിന്റെ അണിയറ പ്രവർത്തകരിൽ നിന്നും തന്നെയാണെന്ന നിലയ്ക്കാണ് ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നത്. അൽഫോൺസ് പുത്രനും നിർമാതാവ് അൻവർ റഷീദും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ചും അൽഫോൺസിനോട് അന്വേഷണ സംഘം ചോദിച്ചതായാണ് അറിയുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.