പ്രേമം സിനിമയുടെ വ്യാജ കോപ്പി പ്രചരിച്ച കേസിൽ ചിത്രത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രനെ ചോദ്യം ചെയ്യാൻ ആന്റി പൈറസി സെൽ വിഭാഗം പൊലീസുകാർ കൊച്ചിയിലെത്തി. ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹം അതിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു.
പ്രേമത്തിന്റെ എഡിറ്റിങ് നടന്ന സ്റ്റുഡിയോകളിൽ ഒന്ന് അൽഫോൺസ് പുത്രന്റെ താമസസ്ഥലത്തിന് സമീപമുള്ളതാണെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കൂടി ചോദ്യം ചെയ്യുന്നത്. സംവിധായകനെയും നിർമാതാവിനെയും ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂവെന്ന് ആന്റി പൈറസി സെൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാതാവ് അൻവർ റഷീദ് ആന്റി പൈറസി സെല്ലിന് മുൻപിൽ ഹാജരായി മൊഴി നൽകിയിരുന്നു.
നാല് സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പകർപ്പ് സൂക്ഷിച്ചിരുന്നതന്നെ അൻവർ റഷീദ് ആന്റി പൈറസി സെല്ലിൽ മൊഴി നൽകി. എന്നാൽ ഇതിൽ എവിടെ നിന്നാണ് ചിത്രം ചോർന്നതെന്ന അന്വേഷണത്തിലാണ് പൊലീസ്. ചിത്രം ഇന്റർനെറ്റിൽ ആദ്യം അപ്ലോഡ് ചെയ്ത വിദ്യാർഥികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇത് കേസിൽ വഴിത്തിരിവാകുമെന്നാണ് പൊലീസിന്റെ നിഗമനം.