മലയാളി പ്രേക്ഷകർ പുലിയുടെ പിടിയിൽ അമർന്നുകിടക്കുകയാണ്. മോഹന്‍ലാൽ നായകനായ പുലിമുരുകൻ കേരളക്കരയിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത തിയറ്ററുകളൊക്കെ പൂരപറമ്പാക്കി മാറ്റിയാണ് സിനിമയുടെ മുന്നേറ്റം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കോഴിക്കോട് കലക്ടർ പ്രശാന്ത് എൻ രംഗത്ത്.
ചിത്രത്തിലുടനീളം മോഹൻലാൽ ത്രില്ലടിപ്പിച്ചെന്നും ഇതൊരു ബ്രഹ്മാണ്ഡചിത്രമാണെന്നും പ്രശാന്ത് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിക്ക്–
പുലി ഇറങ്ങി!
ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം യാദൃശ്ചിയാ ലാലേട്ടനെ കണ്ടപ്പോൾ അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ മേക്കിങ് ഒരൊന്നൊന്നര മേക്കിങാണെന്ന് പറഞ്ഞത്. സ്റ്റണ്ട് സീനുകളെ പറ്റി അദ്ദേഹം പറഞ്ഞതൊക്കെ കൊഞ്ചം ഓവറല്ലെ എന്ന് പോലും തോന്നി.
ഹിന്ദിയിലും തെലുങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളിൽ കാണാത്ത എന്ത് സ്റ്റണ്ട്? മഗധീരയും ബാഹുബലിയും കണ്ട മലയാളിയെ അതുക്കും മേലെ എന്ത് ബ്രഹ്മാണ്ഡ ചിത്രം കാണിക്കാൻ? മനസ്സിൽ ഇതൊക്കെ ആയിരുന്നു.
ഇന്നിപ്പൊ ചിത്രം കണ്ടു. ലാലേട്ടൻ നൂറുശതമാനം ശരിയായിരുന്നു. ഒരു മാസ്സ് കമേഷ്യൽ പടം എന്നതിനെക്കാൾ നിലവാരമുള്ള സി.ജി. വർക്ക് പടത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രം. പടം ബ്രഹ്മാണ്ഡമാവാൻ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നു. വൈശാഖ് എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ് സുഹൃത്തുക്കളേ!
മോഹൻലാൽ എന്ന ആക്ഷൻ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ കുട്ടിക്കാലത്ത് തോന്നിയ ആ ത്രിൽ ഇന്ന് പുലിമുരുകൻ കണ്ടപ്പൊ തോന്നി. അല്ല, അതുക്കും മേലെ തോന്നി. 'കുട്ടി' മോഹൻലാലും കിഡു. ഇത് സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ...പ്രശാന്ത് പറഞ്ഞു.