പ്രേമം സിനിമയുടെ സെൻസർ ബോർഡിന്റെ പക്കലുള്ള പകർപ്പ് ആന്റി പൈറസി സെല്ലിൽ ഹാജരാക്കാമെന്ന് ഒടുവിൽ സെൻസർ ബോർഡ് അംഗങ്ങൾ സമ്മതിച്ചു. പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പകർപ്പ് സമർപ്പിക്കാൻ സെൻസർ ബോർഡ് തയ്യാറായിരുന്നില്ല. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ നൽകാൻ കഴിയില്ലെന്നാണ് അവർ പൊലീസിനെ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ആന്റി പൈറസി സെൽ അന്ത്യശാസനം നൽകിയതോടെയാണ് പകർപ്പ് ഇന്ന് സമർപ്പിക്കാമെന്ന് ഇവർ അറിയിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായതിനാൽ സെൻസർ ബോർഡ് സഹകരിച്ചില്ലെങ്കിൽ തൊണ്ടി മുതൽ ബലാൽക്കാരമായി എടുക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. പ്രേമം സിനിമയുടെ സെൻസർ പകർപ്പും ഇപ്പോൾ തിയറ്ററുകളിൽ ഓടുന്ന രണ്ടാമത്തെ പകർപ്പുമാണു പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സെൻസറിങ് കഴിഞ്ഞ പകർപ്പിൽ തന്നെ നിർമാതാവിനു വേണമെങ്കിൽ നീളം കുറയ്ക്കാൻ അനുവാദമുണ്ട്. അത്തരം പകർപ്പാണ് ഇപ്പോൾ തിയറ്ററുകളിൽ കാണിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
കൊല്ലത്തു സിനിമയുടെ പകർപ്പ് അടങ്ങിയ പെൻഡ്രൈവ് വിദ്യാർഥികൾക്കു കൈമാറിയ വ്യക്തിയെ കുറിച്ച് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നാണു സൂചന. സെൻസർ ബോർഡിൽ നിന്നു സെൻസറിങ് കഴിഞ്ഞ സിനിമകളുടെ ഡിവിഡി കൊണ്ടുപോകുന്നതിന് ഒരു സുരക്ഷയും നിരീക്ഷണവുമില്ലെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആ ദിശയിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.