പ്രേമം സിനിമയുടെ സെൻസർ കോപ്പി ഇന്റർ നെറ്റിൽ അപ് ലോഡ് ചെയ്യാൻ മറയാക്കിയത് വിദ്യാർഥിയെ. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വിദ്യാർഥി പിടിയിലാകുന്നത്. 16 വയസാണ് പ്രായം. വിദ്യാർഥിയും സുഹൃത്തുക്കളും കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധന തുടങ്ങിയപ്പോഴാണ് രക്ഷിതാക്കൾക്ക് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്. വീട്ടിലില്ലാതിരുന്ന വിദ്യാർഥിയെ രക്ഷിതാക്കളുടെ സഹായത്തോടെ വിളിച്ചുവരുത്തി.
പോലീസെത്തിയതറിഞ്ഞതോടെ വിദ്യാർഥി പകച്ചു. പോലീസ് തെളിവുകൾ നിരത്തിയതോടെ വിദ്യാർഥി കുറ്റസമ്മതം നടത്തി. സാമ്പത്തിക വാഗ്ദാനം ലഭിച്ചതിനെത്തുടർന്നാണ് സിനിമ അപ് ലോഡ് ചെയ്യാൻ കൂട്ടുനിന്നതെന്നാണ് വിദ്യാർഥി പോലീസിനോട് പറഞ്ഞത്. സിഡി നൽകിയവർ പിടിക്കപ്പെടില്ലെന്ന് ഉറപ്പുനൽകിയിരുന്നു. വലിയ ബന്ധങ്ങളുള്ളവരാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പരിചയക്കാര്‍ വഴിയാണ് സിഡി തന്നിലേക്കെത്തിയതെന്നും വിദ്യാർഥി പറഞ്ഞു. വിദ്യാർഥിയുടെ കൂട്ടുകാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
വിദ്യാർഥികളുടെ മൊഴിയിൽ നിന്ന് സംഭവത്തിനുപിന്നിൽ വലിയ ഗൂഡാലോചന നടന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് വിദ്യാർഥികൾ സിനിമ അപ് ലോഡ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവരുടെ കമ്പ്യൂട്ടറിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവർ ചാറ്റു ചെയ്ത വ്യക്തികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. മുൻപും സിനിമകൾ അപ് ലോഡ് ചെയ്യാൻ വ്യാജ സിഡി ലോബി മറയാക്കിയത് വിദ്യാർഥികളെയാണ്. ഏട്ടോളം വിദ്യാർഥികളാണ് മുൻപ് കേസിൽ കുടുങ്ങിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.