ആത്മഹത്യ ചെയ്ത നടനും നിർമാതാവുമായ അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി. അജയ് വിട്ടുപോയതിന്റെ വിഷമം സഹിക്കവയ്യാതെയാണ് വിനീത ജീവനൊടുക്കിയതെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്.
അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്റേഴ്‌സിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ (28) ആണ് ആത്മഹത്യ ചെയ്തത്. അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല എന്ന് ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു. വിനീതയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. വിനീതയ്ക്ക് അമ്മ മാത്രമാണുള്ളത്. വിവാഹിതയായ സഹോദരി കുടുംബ സമേതം വിദേശത്താണ്.
ബെംഗളുരുവില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് അജയുമായി അടുപ്പത്തിലായതെന്ന് പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിനീത നാട്ടില്‍ തന്നെ ജോലി അന്വേഷിച്ചുവരികയായിരുന്നു. അജയ്‌യുടെ മരണത്തിനുശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വിനീതയെന്ന് ബന്ധുക്കള്‍ പറയുന്നു.
കൊല്ലം മനയിൽക്കുളങ്ങര തെക്കേഴത്ത് (അമ്പാടി) ടിഇആർഎ ഒൻപത് സി–യിൽ അജയ് കൃഷ്ണനെ (28) ഏപ്രിൽ 24ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആസിഫലിയും ഉണ്ണി മുകന്ദനും അഭിനയിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു അജയ് കൃഷ്ണന്‍. ‘മെമ്മറീസ്’, ‘സീൻ ഒന്ന്, ‘നമ്മുടെ വീട്’ തുടങ്ങിയ സിനിമകളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.