നടി ശാമിലിക്ക് തലക്കനമാണെന്നും സെറ്റിൽ താരത്തെക്കൊണ്ട് നിർമാതാവിന് തലവേദനയാകുന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തിൽ വാർത്തകൾ വന്നിരുന്നു. നടിക്കെതിരെ രൂക്ഷമായ അപവാദപ്രചരണങ്ങളാണ് ഈ മാധ്യമം റിപ്പോർട്ട് ചെയ്തതും. കുഞ്ചാക്കോ ബോബൻ നായകനാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയുടെ സെറ്റിലാണ് നടി പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നായിരുന്നു വാർത്ത. എന്നാൽ ശാമിലിയ്ക്കെതിരെ വന്ന വാർത്ത പൂർണമായും വ്യാജമാണെന്ന് ചിത്രത്തിന്റെ നിർമാതാവായ ഫൈസൽ ലത്തീഫ് പറയുന്നു.
അൻപത് ലക്ഷമാണ് പ്രതിഫലമെന്നും അകമ്പടിക്ക് അമ്മയും നാല് ആയമാരും ഇവർക്ക് പ്രത്യേകം പ്രതിഫലം. സ്വന്തമായുള്ള മേയ്ക്ക്അപ്മാന് വേറെ പ്രതിഫലമെന്നൊക്കെയായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതൊക്കെ വെറും വ്യാജവാർത്തകളാണെന്നും എന്തിനാണ് ഇത്തരം അപവാദപ്രചരണങ്ങൾ നടത്തുന്നതെന്ന് തങ്ങൾക്കറിയില്ലെന്നും നിർമാതാവ് ഫൈസൽ പറഞ്ഞു.
ഫൈസൽ ലത്തീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്– അച്ചപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഞാൻ നിർമ്മിക്കുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന എന്റെ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായ വിവരം നിങ്ങളറിഞ്ഞിരിക്കുമെല്ലൊ.
തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ബാലതാരം 'ബേബി ശ്യാമിലി' ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന ഈ ചിത്രം, നിങ്ങളോടൊപ്പം ഞങ്ങളും വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.
ഈ സമയത്താണു 'നടി ശ്യാമിലി മലയാള സിനിമയ്ക് തലവേദനയാകുന്നു' എന്ന തലക്കെട്ടോടെ ഒരു തെറ്റായവാർത്ത ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണാനിടയായത്. ഈ സിനിമയുടെ നിർമ്മാതാവായ എനിക്കില്ലാത്ത 'തലവേദന' ഇക്കൂട്ടർക്കുണ്ടായത് എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.
കാരണം നമ്മുടെ പ്രിയ താരങ്ങളായ അമ്പിളി ചേട്ടനേയും(ജഗതി ശ്രീകുമാർ), മാമുക്കോയയേയും അടക്കം മറ്റു പലരേയും ഓൺലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടർ...! 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ് അസൗകര്യങ്ങളോ നോക്കാതെ ഈ ക്രൂവിനോട് മൊത്തം സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെകുറിച്ച് ഇത്തരത്തിലൊരു വിവാദം കാണാനും കേൾക്കാനും ഇടയായതിൽ ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിലും, ഈ മാധ്യമത്തെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിലും ഞാൻ വളരേയധികം ഖേദിക്കുന്നു. സ്നേഹത്തോടെ, ഫൈസൽ ലത്തീഫ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.