മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയെ തകര്‍ക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിർമാതാവ് സോഫിയ പോൾ രംഗത്ത്. തന്നെയും തന്റെ പ്രൊഡക്ഷൻ കമ്പനിയെയും ഫെയ്സ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സോഫിയ പോൾ.
മോഹൻലാൽ ആരാധകർ എന്ന് അവകാശപ്പെടുന്ന രണ്ട് പേർക്കെതിരെയാണ് നിര്‍മാതാവ് പരാതി നൽകാൻ ഒരുങ്ങുന്നത്. ഇവരാണ് ഫെയ്സ്ബുക്കിലൂടെ നിർമാതാവിനെരെ അസഭ്യവർഷവും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും പ്രചരിപ്പിച്ചത്.
സിനിമയുടെ റിലീസിന് ശേഷം വേണ്ടത്ര പ്രമോഷന്‍ സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനി നടത്തിയില്ലെന്നാണ് ഈ ‘ആരാധകരുടെ’ പരാതി. ഇതിനെ തുടർന്നാണ് സോഫിയ പോളിനെ ഫെയ്സ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമം തുടങ്ങിയത്.
സോഫിയ പോളിനെയും അവരുടെ പ്രൊഡക്ഷന്‍ ഹൗസായ വീക്കെൻഡ് ബ്ലോക്ബസ്റ്റേർസിനെയും ഇക്കൂട്ടർ മോശമായ പോസ്റ്റുകളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിച്ചെന്നും സോഫിയ പോൾ പരാതിയിൽ പറയുന്നു. മാത്രമല്ല ഫെയ്സ്ബുക്കിൽ അസഭ്യമായ സന്ദേശങ്ങൾ അയച്ചെന്നും സോഫിയ പോൾ പറഞ്ഞു.
ഒരു വനിത നിർമാതാവ് എന്നതിന്റെ പേരില്‍ എന്നെ മനഃപൂർവം താറടിച്ച് കാണിക്കാനായിരുന്നു ഇവരുടെ ശ്രമം. ഞങ്ങളുടെ നിര്‍മ്മാണകമ്പനിയുടെ ഫെയ്സ്ബുക്ക് പേജും അതില്‍ വരുന്ന പോസ്റ്റുകളും വളരെ മോശമായ രീതിയിലാണ് ഇവർ ഷെയർ െചയ്തിരുന്നത്. ഫെയ്സ്ബുക്ക് എന്ന മാധ്യമം ഉപയോഗിച്ച് തന്നെയും സിനിമയെയും അപകീർത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും സോഫിയ പോൾ വ്യക്തമാക്കി.
സിനിമയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടവരാണ് ആരാധകരും പ്രേക്ഷകരും. എന്നാൽ ഇവർ മോഹന്‍ലാൽ എന്ന മഹാനടന്റെ ആരാധകരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്ക് ഒരിക്കലും ഇതുപോലെ ചെയ്യാനും സാധിക്കില്ല. ഇതുപോലൊള്ളുവർ സിനിമാ ഇൻഡസ്ട്രിയെ തന്നെ നശിപ്പിക്കുകയേ ഒള്ളൂ. സോഫിയ പോൾ വ്യക്തമാക്കുന്നു.