സിനിമയിലെ ലഹരി വിരുദ്ധ മുന്നറിയിപ്പുകൾ ബോളിവുഡിന് ബാധകമല്ല? ചോദ്യം സംവിധായകനായ രഞ്ജിത് ശങ്കറിന്റേതാണ്. തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപും പുകവലി, മദ്യപാന രംഗങ്ങൾ വരുമ്പോഴും കാണിക്കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് മലയാള സിനിമയ്ക്ക് മാത്രം ബാധകമാകുന്നതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ദിൽ ദഡ്കനേ ദോ തിയറ്ററിൽ കണ്ടതോടെയാണ് രഞ്ജിത് ഇങ്ങനെയൊരു പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം. സിനിമ തുടങ്ങുന്നതിന് മുൻപുള്ള പുകവലിക്കെതിരെയുള്ള പരസ്യം ഉൾപ്പെടുത്തിയിട്ടില്ല. ഇതുമാത്രമല്ല ചിത്രത്തിലെ കഥാപാത്രങ്ങൾ മദ്യപിക്കുമ്പോഴോ, സിഗരറ്റ് വലിക്കുമ്പോഴോ ഒരു മുന്നറിയിപ്പും ചിത്രത്തിൽ കാണിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു.
ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രങ്ങളോടുള്ള സെൻസർ ബോർഡിന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കണമെന്ന് അദ്ദേഹം പറയുന്നു. നിർമാതാക്കളുടെ സംഘടനയിലും സംവിധായകരുടെ സംഘടനയ്ക്കകത്തും പ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡംഗത്തോട് സംസാരിച്ചപ്പോൾ എല്ലാ നിയമങ്ങളും ഒരുപോലെ എല്ലാ സിനിമകൾക്കും ബാധകമാണെന്നാണ് അവർ പറഞ്ഞത്. പിന്നെങ്ങനെ ബോളിവുഡ് സിനിമകൾക്ക് മാത്രം ഇളവ് ലഭിക്കുന്നു? ഇത് പ്രേക്ഷകനെയും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ബാധിക്കുന്ന വിഷയമാണെന്നും എത്രയും വേഗം ഇൗ ഇരട്ടനയത്തിന് ഒരു പരിഹാരം കാണണമെന്നും അദ്ദേഹം പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.