Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊയ്തീൻ പോയിട്ട് 34 കൊല്ലം

kanchanamala-2

കാഞ്ചനമാലയുടെ മാനുക്ക പോയിട്ട് ഇന്നേക്ക് 34 കൊല്ലം. ബി പി മൊയ്തീൻ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മരിക്കുന്നത് 1982 ജൂലൈ 15–നാണ്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കി മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച എന്നു നിന്റെ മൊയ്തീൻ റിലീസായത് കഴിഞ്ഞ വർഷമാണ്.

ഇരുവഞ്ഞിപ്പുഴയുടെ കൊടിയത്തൂർ തെയ്യത്തുംകടവിലൂണ്ടായ തോണി അപകടത്തിൽപ്പെട്ടവരെരക്ഷിക്കുന്നതിനിടയിലായിരുന്നു മൊയ്തീൻ മുങ്ങിപ്പോയത്. ധീരതക്കുള്ള രാഷ്ട്രപതിയുടെ മരണാനന്തര ബഹുമതിയും ലഭിച്ചു. മുക്കത്തെ ബലിയമ്പ്ര തറവാട്ടിൽ പിറന്ന മൊയ്തീൻ മുക്കത്തെയും കോഴിക്കോട്ടെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ജീവിതത്തിലെ സാഹസികത പോലെ മൊയ്തീന്റെ കാഞ്ചനമാലയുമായുള്ള പ്രണയവും അക്കാലത്ത്  ശ്രദ്ധേയമായിരുന്നു. 

ജീവിക്കുന്ന പ്രണയ സ്മാരകമായി കഴിയുന്ന കാഞ്ചനമാലയുടെ മാനുക്ക ഇരവഴഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് പോയപ്പോൾഅദ്ദേഹത്തിന്റെ ഒാർമകളെ പുൽകി കാഞ്ചനമാല ജീവിക്കുന്നു. കോഴിക്കോട്ടുകാർ മാത്രം അറിഞ്ഞിരുന്ന അനശ്വര പ്രണയം സിനിമയിലൂടെ ഇന്ന് മലയാളികൾക്കെല്ലാം സുപരിചിതമാണ്. അദ്ദേഹത്തിന്റെ ഓർമകളുമായി ഇന്നും കഴിയുന്ന കാഞ്ചനമാലയുടെ മോഹങ്ങളും സ്വപ്നങ്ങളും കേന്ദ്രീകരിച്ച ബി.പി.മൊയ്തീൻ സേവാമന്ദിർ കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുന്നു.

1985ൽ ആണ് മൊയ്തീന്റെ മാതാവ് അരീപറ്റ മണ്ണിൽ ഫാത്തിമയുടെയും പി.ടി.ഭാസ്കര പണിക്കരുടെയും  സഹായത്തോടെ ബി.പി.മൊയ്തീൻ സേവാമന്ദിറിന് തുടക്കം കുറിച്ചത്. 18,000 പുസ്തകങ്ങളുള്ള ബി.പി.മൊയ്തീൻ സ്മാരക ലൈബ്രറിയും പ്രവർത്തിച്ചിരുന്നു. ഇവയ്ക്കെല്ലാം പുതിയ മേൽക്കൂരയൊരുങ്ങുകയാണ്. 

സേവാമന്ദിറിന് സ്വന്തമായി അനുയോജ്യമായ കെട്ടിടം നിർമിക്കുന്നതിന് നാട്ടുകാരും സേവാമന്ദിർ പ്രവർത്തകരും ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടയിലായിരുന്നു ദേവദൂതനെപ്പോലെ മലയാളികളുടെ പ്രിയ നടൻ ദിലീപ് കാഞ്ചനമാലയുടെയും സേവാമന്ദിറിന്റെയും കഥകൾ മാധ്യമങ്ങളിൽ നിന്നറിഞ്ഞ് സഹായ ഹസ്തവുമായി എത്തിയത്. സേവാമന്ദിറിന്റെ ആദ്യഘട്ടത്തിലുള്ള ഒന്നാം നിലയുടെ നിർമാണം ദിലീപ് ഏറ്റെടുക്കുകയായിരുന്നു. 30 ലക്ഷത്തോളം രൂപ ചെലവിലാണ് ആദ്യഘട്ട നിർമാണം. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമവും ദിലീപ് തന്നെ നേരിട്ടെത്തി നിർവഹിച്ചു.

ഓണത്തോടനുബന്ധിച്ച് നി‍ർമാണം പൂർത്തിയാക്കാമെന്നാണു പ്രതീക്ഷ.  കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അഗതികൾ ഉൾപ്പെടെയുള്ളവർക്കായുള്ള വൃദ്ധസദനവും വിശാലമായ ലൈബ്രറിയും പ്രവർത്തിക്കും. മറ്റ് നിലകളിലായിരിക്കും ഓഡിറ്റോറിയവും വിവിധ സന്നദ്ധ സംഘടനകളുടെ ആസ്ഥാനവുമെല്ലാം. വനിതകൾക്കുള്ള വിവിധ തൊഴിൽ പരിശീലന കേന്ദ്രങ്ങളും സേവാമന്ദിറിൽ പ്രവർത്തിക്കും.

Your Rating: