മിമിക്രി കലാകാരന്‍ സന്തോഷ് കുറുമശ്ശേരിയുടെ വിയോഗത്തിൽ ഓർമകൾ പങ്കുവച്ച് മഞ്ജു വാരിയർ. ദിലീപേട്ടന്റെ ആലുവയിലെ വീട്ടിൽവച്ച് തുടങ്ങിയ സുഹൃദ്ബന്ധമാണെന്നും ദിലീപേട്ടന്റെ സുഹൃത്ത് എന്ന നിലയിൽ നിന്ന് കുടുംബത്തിനാകെ അടുപ്പമുള്ളയാളായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും മഞ്ജു പറയുന്നു.
മഞ്ജുവിന്റെ കുറിപ്പ് വായിക്കാം–
സന്തോഷ് കുറുമശ്ശേരിയുടെ വിയോഗവാർത്ത വേദനയോടെയാണ് കേട്ടത്. നന്നായി പരിചയമുള്ള ഒരു കലാകാരൻ. ദിലീപേട്ടന്റെ ആലുവയിലെ വീട്ടിൽവച്ച് തുടങ്ങിയതാണത്. വീട്ടിൽ വരുമ്പോഴൊക്കെ ചിരിയും കൂടെയുണ്ടാകും.
അത് ഞങ്ങളിലേക്ക് പകരാനും അദ്ദേഹത്തിനായി. ദിലീപേട്ടന്റെ സുഹൃത്ത് എന്ന നിലയിൽ നിന്ന് കുടുംബത്തിനാകെ അടുപ്പമുള്ളയാളായി മാറി സന്തോഷ്. മിമിക്രി എന്ന കലയിൽ തന്റെ ശബ്ദം വേറിട്ട് കേൾപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സന്തോഷ് എന്ന ചിരി മാഞ്ഞുവെന്നത് വിശ്വസിക്കാനാകുന്നില്ല. പ്രാർഥന, ആദരാഞ്ജലി. മഞ്ജു പറഞ്ഞു.
ഒരുകാലത്ത് സംഗീതോപകരണങ്ങളുടെ ശബ്ദം തൊണ്ടയിലൂടെ അവതരിപ്പിച്ചു 'മിമിക്സ് ഗാനമേള "എന്ന കലാ രൂപം അരങ്ങേറിയപ്പോൾ അതിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തതും അത്ഭുത്പ്പെടുത്തുന്നതുമായ കലാകാരനായിരുന്നു സന്തോഷെന്ന് നാദിർഷ പറയുന്നു.
കൊച്ചിൻ കലാഭവൻ, ഹരിശ്രീ, കൊച്ചിൻ ഓസ്കർ, കൊച്ചിൻ സാഗർ, തുടങ്ങിയ അക്കാലത്തെ എല്ലാ പ്രശസ്തരോട്മൊപ്പം സഹകരിച്ചിരുന്ന സന്തോഷ് എന്ന ഈ പ്രിയ കലാകാരന്റെ ഒഴിവിലേക്കാണ് ഞാൻ കൊച്ചിൻ സാനിസ എന്ന ട്രൂപ്പിലൂടെ മിമിക്രി രംഗത്ത് എത്തപ്പെട്ടത്. ആ അതുല്യ കലാകാരന്, പ്രിയ സഹോദരന്, എന്റെ ഹൃദയാഞ്ജലികൾ. നാദിർഷ പറഞ്ഞു.