സു സുധി വാത്മീകമെന്ന ചിത്രത്തിലൂടെ നമ്മുടെ ഇഷ്ടനായികമാരുടെ കൂട്ടത്തിലേക്കെത്തിയ നടിയാണ് ശിവദ നായർ. അഭിനയത്തികവിനപ്പുറം പ്രസന്നമായ ആ മുഖവും മലയാളിക്ക് ഏറെ ഇഷ്ടമായി. വിക്കുള്ള സുധിയുടെ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തിന്റെ രൂപമായി കടന്നുവന്ന് ഒടുവിൽ പിന്നീടുള്ള യാത്രയിൽ കൂട്ടാകുന്ന കഥാപാത്രത്തെ ശിവദ മികച്ചതാക്കി. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിനു പിന്നാലെ ജീവിതത്തിലെ മറ്റൊരു നിർണായകമായ ഏടിലേക്ക് കടക്കുകയാണ് ശിവദ. നാളെ ശിവദ വിവാഹിതയാകുന്നു. വരന് ആരെന്നല്ലേ. സിനിമയിൽ നിന്നു തന്നെ. മുരളീ കൃഷ്ണൻ. വിനയൻ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയിലും ദുൽഖർ നായകനായ സെക്കൻഡ് ഷോയിലുമാണ് മുരളീ കൃഷ്ണൻ അഭിനയിച്ചത്.
എല്ലാം പെട്ടെന്നായിരുന്നു. ഒരു തമിഴ് ചിത്രത്തിലാണിപ്പോൾ അഭിനയിക്കുന്നത്. അതിന്റെ തിരക്കിനിടയിൽ കല്യാണമായി. വീട്ടിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. കല്യാണപ്പെണ്ണിന്റെ ആവേശമൊന്നുമില്ല സിനിമയിലേതു പോലെ പക്വതയാർന്ന മറുപടികളായിരുന്നു കല്യാണത്തെ സംബന്ധിച്ച് ശിവദയ്ക്ക് പറയാനുണ്ടായിരുന്നത്. അങ്കമാലിയിലെ കൺവെൻണൽ സെന്ററിൽ വച്ചാണ് വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള തീർത്തും ലളിതമായ കല്യാണമായിരിക്കും. കുറേകാലമായി എനിക്ക് മുരളിയെ അറിയാം. ഞങ്ങൾ കോളെജിൽ ഒരുമിച്ച് പഠിച്ചതാണ്. മുരളിയുടെ അനുജൻ എന്റെ ജൂനിയറായിരുന്നു. രണ്ടുപേരുടെയും വീട്ടുകാർക്കും നന്നായിട്ട് അറിയാം. ആലോചന വന്നപ്പോൾ മുന്നോട്ടുപോയി. ഇതുവരെയെത്തി. ശിവദ പറഞ്ഞു.
മുരളിയെ നേരത്തേ അറിയാവുന്നതുകൊണ്ടു തന്നെ വിവാഹത്തെ കുറിച്ചോർത്ത് ടെൻഷനൊന്നുമില്ല. വ്യക്തിപരമായ ജീവിതവും കരിയറും നന്നായി ഒപ്പംകൊണ്ടുപോകാമെന്ന വിശ്വാസമെനിക്കുണ്ട്. മുരളിക്കും അക്കാര്യത്തിൽ നന്നായി പിന്തുണയ്ക്കുന്ന ആളാണ്. കല്യാണം കഴിഞ്ഞ് അധികം ഇടവേളയൊന്നുമെടുക്കുന്നില്ല. അടുത്ത മാസം പതിനാറിന് സെറ്റിലെത്തണം. കല്യാണം കഴിഞ്ഞെന്നു കരുതി അഭിനയ ജീവിതത്തിന് വിരാമമിടില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്യും. ശിവദ പറഞ്ഞു. ബോബി സിംഹ നായകനാകുന്ന വല്ലവനുക്കും വല്ലവന് എന്ന ചിത്രത്തിലാണ് ശിവദയിപ്പോൾ അഭിനയിക്കുന്നത്. സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് മുരളി കൃഷ്ണനന്റെ പുതിയ ചിത്രം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.