സോഷ്യൽമീഡിയയിലൂടെ സെലിബ്രിറ്റികളുടെ വ്യാജമരണവാർത്ത പ്രചരിപ്പിക്കുന്നത് സ്ഥിരം പരിപാടിയായിരിക്കുകയാണ്. ഈ ക്രൂരവിനോദത്തിന്റെ പുതിയ ഇരയായിരിക്കുകയാണ് ജഗതി ശ്രീകുമാർ. മനോരമന്യൂസിന്റെ ലോഗോയും വാട്ടർമാർക്കുമിട്ട് എഡിറ്റ് ചെയ്ത് മരണവാർത്തതയ്യാറാക്കിയാണ് പുതിയ വ്യാജപ്രചരണം. ഈ നടുക്കത്തിലാണ് ജഗതിയുടെ കുടുംബം. ഇതിനെതിരെ മകൾ ശ്രീലക്ഷ്മി രൂക്ഷമായി തന്നെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുമായി സംസാരിച്ചപ്പോഴുള്ള പ്രതികരണം ഇതായിരുന്നു:
ഇത് ചെയ്തത് ആരായാലും ഇത്ര ക്രൂരത പാടില്ല. പപ്പ ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തു തന്നെ വേണോ ഇങ്ങനെയൊരു ക്രൂരവിനോദം. ഷൂട്ടിങ്ങിലായതു കാരണം ഞാൻ ഫോൺ സൈലന്റിലാക്കിയിരിക്കുകയായിരുന്നു. തിരികെ വന്ന് നോക്കുമ്പോൾ കാണുന്നത് വാട്ട്സ്ആപ്പിലെ വാർത്തയാണ്. ഒരു നിമിഷം ശരിക്കും തകർന്നു പോയി. ആ ഷോക്കിൽ നിന്ന് ഇപ്പോഴും രക്ഷപെട്ടിട്ടില്ല.
ഇത്തരം ഒരു വാർത്ത പ്രചരിച്ചതിനു ശേഷം വീട്ടിൽ ഫോൺ കോളിന്റെ ബഹളമായിരുന്നു. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ഞങ്ങളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. എന്റെ പപ്പയ്ക്ക് യാതൊരു കുഴപ്പവുമില്ല. പപ്പ ആരോഗ്യവാനാണ്. ഇത്തരം ദുഷ്ടത്തരം ചെയ്യുന്നവർക്കും കാണില്ലേ വീട്ടിൽ അച്ഛനും അമ്മയുമൊക്കെ അവരെക്കുറിച്ച് ഇങ്ങനെയൊരു വാർത്ത വന്നാൽ എന്തായിരിക്കും അവരുടെ അവസ്ഥ. ദൈവത്തെയോർത്ത് എന്റെ പപ്പയെ കൊല്ലരുത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.