നേതാക്കളും കുടുംബാംഗങ്ങളും രാഷ്ട്രീയ സംഘട്ടനത്തിൽ രക്തസാക്ഷികൾ ആകുന്നില്ലെന്നും അവർ ഗുണഭോക്താക്കളാണെന്നുള്ള തന്റെ അഭിപ്രായത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ അഭിപ്രായ പ്രകടനം കുമ്പളങ്ങ കട്ടവന്റെ പുറത്തു പാടുണ്ടെന്ന പഴമൊഴിയെയാണ് ഓർമ്മിപ്പിക്കുന്നതെന്നു നടൻ ശ്രീനിവാസൻ പറഞ്ഞു. മനോരമയിൽ എഴുതിയ കുറിപ്പിലാണ് ശ്രീനിവാസൻ രക്തസാക്ഷികൾ ഇരകൾ മാത്രമാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിരിരുന്നത്.
അഴീക്കോടൻ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികളായതു നാടിനുവേണ്ടിയാണെന്നാണു കൊടിയേരി പറയുന്നത്. എന്റെ ആരോപണത്തിനു മറുപടി പറയാൻ അവരെയാണു അദ്ദേഹത്തിനു കൂട്ടുപിടിക്കേണ്ടിവന്നത്. ഞാൻ പറയുന്നതും അതാണ്.പണ്ടു നാടിനുവേണ്ടി മരിച്ചവരാണെങ്കിൽ ഇന്നു നേതാക്കളുടെ നിലനിൽപ്പിനമുവേണ്ടി രക്തസാക്ഷികളെ ഉൽപ്പാദിപ്പിക്കുകയാണന്ന അഭിപ്രായം ഞാൻ ആവർത്തിക്കുകയാണ്. എന്റെ ലേഖനത്തിൽ ഒരു പാർട്ടിയുടെ പേരും പറഞ്ഞിരുന്നില്ല.
അപ്പോൾ സിപിഎം മാത്രം മറുപടി പറയുന്നതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. മൂന്നു ചോദ്യമാണു ഞാൻ അന്നും ഉന്നയിച്ചത്. ഒന്ന്, എന്തുകൊണ്ടു നേതാക്കളുടെ കുടുംബത്തിൽ രക്തസാക്ഷികൾ ഉണ്ടാകുന്നില്ല. രണ്ട് , നേതാക്കൾ ഉണ്ടാക്കുമെന്നു പറയുന്ന പ്രതിരോധ സായുധ സേനയിൽ അവരുടെ മക്കൾ ഉണ്ടാകുമോ. മൂന്ന്, നേതാക്കൾ അവരുടെ കുടുംബങ്ങളുടെ ധവള പത്രം ഇറക്കുമോ. ഇതു എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടും ചോദിക്കുന്നതാണ്. അതിനു നിറമില്ല. ഞാൻ നുണ പ്രചരിപ്പിക്കുകയാണെന്നു പറയുന്ന കോടിയേരി ആദ്യം ചെയ്യേണ്ടതു എന്തു നുണയാണ് പറഞ്ഞതെന്നു വ്യക്തമാക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു.