ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം അത്യുഗ്രൻ സിനിമയാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഈ അടുത്തകാലത്തൊന്നും ഇത്ര ഉള്ളുതുറന്ന് ചിരിച്ച സിനിമ ഉണ്ടായിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–മഹേഷിന്റെ പ്രതികാരം: അത്യുഗ്രൻ സിനിമ. അടുത്തകാലത്തൊന്നും ഇങ്ങനെ ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല; ഇങ്ങനെ ഒരു സിനിമ ആസ്വദിച്ചിട്ടുമില്ല. "ഇത്രമാത്രം ലളിതമോ ഗഹനത" എന്ന് ആലോചിച്ച് നമ്മൾ അത്ഭുതപെടുക വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കുമ്പോഴാണ്. ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ ബഷീറിയൻ എഴുത്തോർത്തു ; ഇതിൽകൂടുതൽ എന്താണ് എനിക്ക് എന്റെ യുവസുഹൃത്ത് ശ്യാം പുഷ്കരന്റെ രചനയെക്കുറിച്ച് പറയാൻ കഴിയുക എന്നറിയില്ല. ആദ്യസിനിമയിലൂടെ നമ്മളെ ഞെട്ടിച്ച ഒരുപാട് സംവിധായകർ ഉണ്ട്. ദിലീഷ് അവരിലെ ഒന്നം നിരക്കാരനാണ്. ഫഹദ്: നാലോ അഞ്ചോ മോശം ഇന്നിങ്ങ്സുകൾക്ക് ശേഷം, യാതൊരു അന്ധാളിപ്പുമില്ലാതെ ക്രീസിൽ വന്ന്, വശ്യവിമോഹകമായി കളിച്ച് സെഞ്ച്വറി അടിക്കുന്ന ബ്രയൻ ലാറയോട് വേണമെങ്കിൽ ഈ നടനെ താരതമ്യപ്പെടുത്താം.
അതുല്യമായ പ്രതിഭ സാഹസികമായി വിനിയോഗിക്കുന്നവരാണ് ഇവർ രണ്ടുപേരും. "ഔട്ടാ"കൽ പേടിയില്ലതെ ഒരാൾ ഷോട്ടുകൾ തിരഞ്ഞെടുത്തു; മറ്റേയാൾ സിനിമകളും. Carry on Fahad, just believe in your instincts. സൗബിൻ... അയാളെപ്പറ്റി പെട്ടന്ന് പറയാൻ കഴിയുന്നത്, സിനിമയിൽ അയാളുടെ കഥാപാത്രം പറഞ്ഞ ഒരു വാചകമാണ്: ഇയാൾ നമ്മുടെ മുത്തല്ലേ...ബിജിയ്ക്കും ഷൈജു ഖാലിദിനും അജയനും, സമീറയ്ക്കും അഭിനന്ദനങ്ങൾ. ഈ സിനിമ നിർമ്മിച്ചുകൊണ്ട്, ജനപ്രിയ സിനിമയുടെ കൃത്രിമത്വം നിറഞ്ഞ മുൻവിധികളോട് പ്രതികാരം ചെയ്യാൻ ചങ്കുറപ്പ് കാട്ടിയ പ്രിയ ആഷിഖിന് എന്റെ ആശ്ലേഷം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.