പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുബായി പ്രസംഗത്തെ പുകഴ്ത്തി സംവിധായിക അഞ്ജലി മേനോന്‍. ദുബായിയില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ പ്രാധാന്യം എന്താണ് എന്നതാണ് ലേഖനത്തിന്‍റെ തലക്കെട്ട്. ഒരു ഗള്‍ഫ് കുട്ടിയായാണ് വളര്‍ന്നതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറയുന്നു. അഞ്ജലിയുടെ ബ്ലോഗില്‍ എഴുതിയ പോസ്റ്റിലാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ മോദിയുടെ പ്രസംഗത്തെ അഞ്ജലി മേനോന്‍ പ്രശംസിക്കുന്നത്.
അഞ്ജലിയുടെ അച്ഛന്‍ ടി. എം നായര്‍ 1959 കാലഘട്ടത്തില്‍ ദുബായിയില്‍ എത്തുന്നതും പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായ നിര്‍ണായക വഴിത്തിരിവുകളും അഞ്ജലി ബ്ലോഗില്‍ വിവരിക്കുന്നു. ‘ മുംബൈയില്‍ മേടിച്ചിരുന്നതിനെക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ ദുബായിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ഇവിടെ വന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുകയും അറബി പഠിക്കുകയും ചെയ്തു. അദ്ദേഹത്തിന് അവിടെ സുഹൃത്തുക്കളുണ്ടായി. ’ പിതാവ് ടി.എം നായരുടെ കാലത്തുനിന്നും ഇന്നത്തെ സമ്പന്നമായ യുഎഇയുടെ മാറ്റം ബ്ലോഗിലൂടെ അഞ്ജലി വിശദീകരിക്കുന്നു.
‘കാലം മാറിയതിനനുസരിച്ച് പ്രവാസികളും മാറി. വിവിധ രാജ്യങ്ങളിലെ സംസ്കാരം മനസ്സിലാക്കാനും അതുമായി ഇഴുകിച്ചേരാനും പ്രവാസികള്‍ പഠിച്ചു. പുതുതലമുറ ജനിക്കുന്നത് തന്നെ അറിവിന്‍റെ വെള്ളിക്കരണ്ടിയുമായാണ്. എന്നാല്‍ പഴയ യുഎഇയുടെ ചരിത്രം അവര്‍ക്ക് അഞ്ജാതമായിരിക്കാം. അച്ഛനില്‍ നിന്നും പകര്‍ന്ന്് കേട്ട അറിവുവച്ചാണ് ഞാന്‍ ഇതെഴുതുന്നത്.
യുഎഇയിലെ പ്രവാസി സമൂഹത്തിന് ഇതിന് മുന്‍പ് എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നത് എന്നെ അന്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് സന്തോഷമുണ്ട്.
മോദിയുടെ പ്രസംഗം കേട്ട പ്രവാസികളില്‍ പഴയതലമുറയില്‍ നിന്നുള്ളവരും ഉണ്ടാകും. ഈ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നവരും അവര്‍ തന്നെ. അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ അംഗീകാരം. പിതാവ് ഉണ്ടായിരുന്നുവെങ്കില്‍, അത് അദ്ദേഹത്തിന് എത്രമാത്രം വിലപ്പെട്ടതായിരിക്കുമെന്ന് തനിക്ക് അറിയാമെന്നും അഞ്ജലി പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.