മലയാളത്തിലെ ആദ്യ സ്പൂഫ് സിനിമയെന്ന വിശേഷണവുമായി ചിറകൊടിഞ്ഞ കിനാവുകള്‍ തീയറ്ററിലെത്തി. പലരും ചോദിക്കുന്നു:. അല്ല എന്താ ഇൌ സ്പൂഫ്?
ഈ സിനിമ ഇറങ്ങിയതിനു ശേഷമാണ് സ്പൂഫ് എന്ന വാക്കു പോലും പലരും കേള്‍ക്കുന്നത്. ആക്ഷേപഹാസ്യം അഥവാ പാരഡി ഗണത്തില്‍പ്പെടുന്ന സിനിമകളെയാാണ് സ്പൂഫ് സിനിമകള്‍ എന്നു വിളിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ ഒരു സിനിമ കടമെടുത്ത് മറ്റൊരു സിനിമ ചെയ്യുക. ഒരു പാട്ടിന് പാരഡി പാട്ടുണ്ടാക്കുന്നതു പോലെ.
പല സിനിമകളില്‍ നിന്നുള്ള പ്രശസ്തമായ കഥാപാത്രങ്ങളെയും രംഗങ്ങളെയും കളിയാക്കി പുനരവതരിപ്പിച്ച് മറ്റൊരു സിനിമയില്‍ കൊണ്ടുവരുന്നതാണ് സ്പൂഫ് സിനിമകള്‍. ഹോളിവുഡിലാണ് ഇത്തരം പരീക്ഷണങ്ങള്‍ ആദ്യം നടന്നത്. സ്കേറി മൂവിയാണ് ഈ വിഭാഗത്തിലെ ആദ്യ ചിത്രം. എപിക് മൂവി, മീറ്റ് ദ് സ്പാര്‍ട്ടന്‍സ്, ഡിസാസ്റ്റര്‍ മൂവി ഇവയെല്ലാം ഹോളിവുഡിലെ മികച്ച സ്പൂഫ് സിനിമകളാണ്.
സ്പൂഫ് അല്ലെങ്കില്‍ ഹാസ്യാനുകരണ സ്വഭാവത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ കുറവാണ്. ശശാങ്ക് ഘോഷിന്റെ ഹിന്ദി ചിത്രമായ ക്വിക് ഗണ്‍ മുരുകന്‍, തമിഴില്‍ സി വി അമുദന്റെ തമിഴ് പടം എന്നിവയാണ് ഇന്ത്യന്‍ സിനിമയില്‍ എടുത്തുപറയേണ്ട സ്പൂഫ് ചിത്രങ്ങള്‍.
മലയാളികള്‍ക്ക് മറക്കാനാകാത്ത രംഗങ്ങളുടെ ക്ളീഷേ അവതരണം, ഇപ്പോഴും തുടര്‍ന്നുകൊണ്ടുപോകുന്ന പതിവ് സിനിമാരീതികള്‍ എന്നിവയാണ് ചിറകൊടിഞ്ഞ കിനാവുകളില്‍ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ഉപയോഗിച്ചിരിക്കുന്നത്. മംഗലശ്ശേരി നീലകണ്ഡന്‍, ഗോഡ്ഫാദര്‍ , കല്യാണരാമന്‍ സിനിമകളിലെ ക്ളൈമാക്സ് , വരിക്കാശേരി മന തുടങ്ങി ബാംഗൂര്‍ ഡെയ്സിന്റെ വരെ പാരഡി വരെ സിനിമയിലൂടെ വന്നുപോകുന്നു.
മലയാളത്തിലെ മുഴുനീള സ്പൂഫ് സിനിമ ചിറകൊടിഞ്ഞ കിനാവുകളാണെങ്കിലും ഇതിന് മുന്‍പും ഉദയനാണ് താരം പോലുള്ള സിനിമകളില്‍ ചെറിയ പരീക്ഷണങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. പ്രശസ്തമായ കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളും വേറെ സിനിമകളിലും ഉപയോഗിച്ച് കണ്ടിട്ടില്ലേ. ഇവയൊക്കെ ഒരു സ്പൂഫ് തന്നെയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.