Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോനിഷ വിട പറഞ്ഞിട്ട് 22 വർഷം

Monisha

മലയാള ചലച്ചിത്രലോകത്തേക്ക് ഒരു മാലാഖയെപ്പോലെ വന്നു പോയ മോനിഷ വിടപറഞ്ഞിട്ട് ഡിസംബർ അഞ്ചിന് 22 വർഷം. കാറപകടത്തിൻറെ രൂപത്തിൽ മരണം തട്ടിയെടുത്തപ്പോൾ മോനിഷ എന്ന അഭിനേത്രിക്ക് വയസ്സ് 21. അത്ര തന്നെ വർഷങ്ങൾ പിന്നിട്ടിട്ടും മോനിഷയെ മറക്കാൻ മലയാളി പ്രേക്ഷകനായിട്ടില്ല.

വസന്തത്തിൻറെ ഓർമയും നിഴലും ബാക്കിവച്ച് അപ്രതീക്ഷിതമായ ക്ലൈമാക്സിലേക്ക് മറഞ്ഞുപോയ ഒരു പെൺകുട്ടിയായിരുന്നു മോനിഷ. ഓർമകളിൽ വെളളിവെളിച്ചം പടരുമ്പോൾ സ്ക്രീ നിൻറെ പരിമിതിക്കുളളിൽ നിന്ന് മാത്രം പ്രണയത്തി ൻറെയും വാത്സല്യത്തിൻറെയും നനുത്ത കുളിരുപകർന്നു തരുന്ന പെൺകിടാവ്. അഭിമുഖങ്ങൾക്കും ഫോട്ടോ ഷൂട്ടിനും ചാനൽ സല്ലാപങ്ങൾക്കമൊന്നും ഇൗ മുഖം ഇപ്പോൾ കാണാനാകില്ല. എങ്കിലും അവളിവിടെയുണ്ട്. കുറച്ചുകാലം ജീവിച്ച് അനന്തമായ ജീവസുഗന്ധം പരത്തി തിരിച്ചുപോയ ഓർമയായി, അഥവാ നഷ്ടമായി...

ഡിസംബറിൻറെ തണുത്ത ആകാശത്ത് രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കവിതയുറങ്ങുന്ന വിടർന്ന കണ്ണുകളുളള നക്ഷത്രക്കുഞ്ഞുങ്ങൾക്കെല്ലാം മോനിഷയുടെ ഛായയാണ്. വസന്തം കണ്ട് കൊതി തീരാതെ പോയ പെൺകുട്ടിയുടെ അസാന്നിധ്യത്തിന് 22 വർഷം തികയുമ്പോഴും മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ദീർഘായുസ്സോടെ നിൽക്കുന്ന ചുരുക്കം ചില മുഖങ്ങളിൽ ഒന്നാണ് മോനിഷ. കണ്ണുനീരും പുഞ്ചിരിയും ഉൾപ്പെടെ ജീവിതത്തിൻറെ സമസ്ത ഭാവങ്ങളിലും ഓർമ്മകൾ സമ്മാനിച്ചു പോയ വിടർന്ന കണ്ണുളള പെൺകുട്ടിയോട് സിനിമാപ്രേമികൾക്ക് ഇന്നും ഓമനത്തമുളള പ്രണയമാണ്.

ഒരു കുഞ്ഞു പ്രാവുപോലെ വെളളിത്തി രയിലേക്ക് പാറി വന്ന അഭിനേത്രിയെ ഒരോ മലയാളിയും തൻറെ കാൽപ്പനിക ശിഖരങ്ങളിലേറ്റി ലാളിച്ചിരുന്നു. അഭിനയകലയുടെ ഒരുവസന്തകാലം തന്നെ യാണ് വിധി അടർത്തിക്കളഞ്ഞത്. പ്രതിഭയുടെ മികവുകൊണ്ട് അംഗീകരിക്കപ്പെട്ട നടി എല്ലാവർഷവും ഡിസംബർ മാസത്തിൽ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മലയാളിയുടെ നക്ഷത്രക്കുഞ്ഞായി ഓർമയിലേക്ക് വിരുന്നെത്തുന്നു...

ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച മോനിഷ മലയാളിയുടെ മോഹങ്ങളിൽ നിറഞ്ഞ പെൺകുട്ടിയാണ്. 1971ൽ ആലപ്പുഴയിൽ ഉണ്ണിയുടെയും ശ്രീദേവിയു ടെയും മകളായി ജനിച്ച ഇൗ താരം ആദ്യ ചിത്രമായ ‘നഖക്ഷതങ്ങളിലെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1986ൽ എം.ടി കഥയും ഹരിഹരൻ സംവിധാനവും നിർവഹിച്ച ചിത്രത്തിലെ അഭിനയ ത്തിന് 15ാം വയസ്സിൽ തന്നെ മോനിഷയ്ക്ക് മികച്ച നടിക്കുളള ദേശീയ അവാർഡ് ലഭിച്ചു.

സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായരാണ് മോനിഷയുടെ സിനിമ രംഗത്തുളള പ്രവേശനത്തിന് കാരണമായത്. സൈക്കോളജി ബിരുദധാരിയായിരുന്ന നടി അഭിനയത്തിൽ മാത്രമല്ല നൃത്തം സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൻറെ റീമേക്ക് പൂക്കൾ വിടും ഇതൾ, ദ്രാവിഡൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, 1988ൽ രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട.്

ജി എസ് വിജയ ൻറെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നതിനു മുൻ പാണ് കാറപകടത്തിൽ തലച്ചോറിനേറ്റ പരിക്കുമൂലം മോനിഷ ഇൗ ലോകത്തോടു വിടപറയുന്നത്. നഖക്ഷതങ്ങളിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുളള ഉർവശി അവാർഡ് നേടിയ മോനിഷ അക്കാലത്ത് ഇൗ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടികൂടിയായിരുന്നു.

സിനിമ മാത്രമല്ല, kഇരുപതു വർഷങ്ങൾക്കു മുമ്പ് നൃത്ത ആസ്വാദകരുടെ ഓർമയി ലേക്ക് ചിലങ്കയുടെ കിലുക്കങ്ങൾ കൂടി അഴിച്ചു നൽകിയിട്ടാണ് മോനിഷ ജീവിത ത്തിൻറെ അരങ്ങുവിട്ടു പോയത്. രൂപലാവണ്യത്തിലൂടെയും ലളിതമായ അഭിനയ ത്തിലൂടെയും മാത്രമല്ല നൃത്ത അവതരണത്തിൻറെ മാസ്മരികതയിലൂടെയും ആസ്വാദകരുടെ മനം കവർന്ന കലാകാരിയായിരുന്നു മോനിഷ. നർത്തകി കൂടിയായി രുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിൻറെ ആദ്യ പാഠങ്ങൾ മോനിഷ പഠിച്ചത്. ഒൻപതാം വയസ്സിൽ നൃത്തത്തിൻറെ അരങ്ങേറ്റം നടത്തിയ നടിക്ക് 1985ൽ കർണാടക സർക്കാർ ഭരതനാട്യ നർത്തകിക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചിട്ടുണ്ട്.

നടനകലയുടെ സൗന്ദര്യമായി അനേകം വേദികളിൽ തിളങ്ങിയ മോനിഷ അക്കാലത്തെ ഒന്നാംനിര നൃത്തകരിൽ ഒരാളായിരുന്നു. അനുപമമായ മെയ്യഴകും വശ്യമായ അംഗചലനങ്ങളുമായി ഇൗ പ്രതിഭ ഇന്നും നൃത്തപ്രേമികളുടെ അകത്തളങ്ങളിൽ കനകച്ചിലങ്കകെട്ടി ഓർമകളിലാടുന്നു.