Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനടിക്കെതിരെ കാറിൽ പീ‍‍‍ഡനശ്രമം; നടുക്കം മാറാതെ സിനിമ ലോകം

ഒരു പ്രമുഖ നടിയെ കാറിൽ വച്ച് ആക്രമിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാള സിനിമ ലോകം. ഇതേ ആഘാതത്തിലാണിപ്പോൾ തെലുങ്ക് സിനിമ മേഖലയും. ഷൂട്ടിങ്ങിനെത്തിയ നടിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ ഛലപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിവാദത്തിൽപ്പെട്ടുലഞ്ഞ തെലുങ്ക് സിനിമ ലോകത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ഈ സംഭവം. 

ഭീമവരം എന്ന സ്ഥലത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്നു പറഞ്ഞ് നടിയെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ഛലപതിയും നടൻ ശ്രുജനും. നിടമരുണു എന്ന സ്ഥലത്തെത്തിയതോടെ നടിയ ആക്രമിക്കുകയായിരുന്നു ഇരുവരും. ബലാത്സംഗ ശ്രമത്തിൽ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ട നടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ട്രെയിനിൽ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനിരുന്ന നടിയെയാണ് ഇരുവരും ചേർന്നാണ് കാറിൽ പോകാമെന്ന് നിർബന്ധിച്ചത്. ഹൈദരാബാദിൽ നിന്നാണ് യാത്ര തുടങ്ങിയത്. നിടമരുണുവിൽ വണ്ടിയെത്തിയതോടെ ഇരുവരും ചേർന്ന് നടിയെ കാറിന്റെ പിൻസീറ്റിലിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ നിയന്ത്രണം വിട്ട കാർ ഒരു ലോറിയിൽ ഇടിച്ചതോടെയാണ് രക്ഷപ്പെടാൻ അവസരമൊരുങ്ങിയത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുവരും മോശമായി പെരുമാറാൻ തുടങ്ങിയെന്നും നടി പറയുന്നു. പൊലീസിനെ സമീപിക്കരുതെന്ന് അഭ്യർഥിച്ച് ഇരുവരും നടിയ്ക്കരികിലെത്തിയിരുന്നു. ഇക്കാര്യം പൊലീസിനേയോ മാധ്യമങ്ങളേയോ അറിയിച്ചാൽ ഇനി സിനിമയിലുണ്ടാകില്ലെന്ന് നടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംവിധായകൻ പിടിയിലായെങ്കിലും നടൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടിയും പൊലീസ് ശക്തമായ തിരച്ചിലിലാണ്.