നീറ്റ് വഴി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത തമിഴ്നാട് സ്വദേശി അനിതയുടെ വീട്ടിൽ വിജയ് എത്തി. അനിതയുടെ സഹോദരൻ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. നേരത്തെ ജിവി പ്രകാശ് അനിയുടെ വീട് സന്ദർശിച്ചിരുന്നു.
രജനീകാന്ത്, കമൽഹാസൻ, സൂര്യ, കീര്‍ത്തി സുരേഷ് തുടങ്ങിയ പല പ്രമുഖരും അനിതയുടെ മരണത്തിൽ തങ്ങളുടെ വിഷമവും അശങ്കയും പങ്കുവച്ചിരുന്നു. പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത. നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനിതയും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നീറ്റ് നടപ്പാക്കുന്നത് ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയിട്ടും നീറ്റില്‍ തിളങ്ങാന്‍ സാധിക്കാത്ത തന്നെ പോലെയുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 700ല്‍ 86 മാര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അനിതയ്ക്ക് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത് അനിതയെ കടുത്ത നിരാശയിലും മാനസിക വിഷമത്തിലുമാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് സുപ്രീം കോടതി ഹര്‍ജി തളളുകയായിരുന്നു.