ബാഹുബലി 2വിലെ പ്രധാനയുദ്ധരംഗത്തിന്റെ മേയ്ക്കിങ് വിഡിയോ ലീക്കായി പുറത്തുവന്നിരിക്കുന്നു. വിഷ്വൽഇഫക്ട്സ് ഉപയോഗിക്കാത്ത ക്രോമ രംഗങ്ങളാണ് ലീക്കായത്. സംഭവത്തിൽ സിനിമയില്‍ പ്രവർത്തിക്കുന്ന ഗ്രാഫിക് ഡിസൈനറെ അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ ഒൻപത് മിനിറ്റുള്ള വിഡിയോ ഫൂട്ടേജ് ലീക്ക് ചെയ്തതിനാണ് ഗ്രാഫിക് ഡിസൈനറെ അറസ്റ്റ് ചെയ്തത്. വിജയവാഡയിൽവച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംവിധായകനായ രാജമൗലിയാണ് ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ പരാതി നൽകിയിരുന്നത്. രാജമൗലിയുടെ പരാതിയെ തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ലീക്കായ വിഡിയോയിൽ പ്രഭാസിനെയും അനുഷ്കയെയും കാണാൻ സാധിക്കും. ചിത്രത്തിലെ ക്ലൈമാക്സ് യുദ്ധരംഗമാണ് വിഡിയോയിൽ ഉള്ളതെന്നും റിപ്പോർട്ട് ഉണ്ട്. വിഡിയോ ലീക്കായതിനെ തുടർന്ന് രാജമൗലി രോഷാകുലനായിരുന്നു. രണ്ടര മിനിറ്റുള്ള വിഡിയോയിൽ ബാഹുബലിയുടെയും ദേവസേനയുടെയും ചെറുപ്പകാലമാണ് കാണിക്കുന്നത്. വിഡിയോ സാമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
അതീവരഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവന്നിരുന്നില്ല. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങൾ പോലും സെറ്റിൽ മൊബൈൽ ഉപയോഗിക്കരുതെന്ന കർശന നിബന്ധനയോടെയാണ് രാജമൗലി ചിത്രീകരണം തുടർന്നത്. അതിനിടെയാണ് ഇങ്ങനെയൊരു വിഡിയോ ലീക്കായിരിക്കുന്നത്.
നേരത്തെ ക്ലൈമാക്സ് ഭാഗങ്ങളുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ലീക്കായി പുറത്തുവന്നിരുന്നു. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് നടന്നത്. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്തും അവസാനരംഗത്തെ യുദ്ധരംഗങ്ങളുടെ ചിത്രങ്ങൾ മാത്രം ലീക്കായിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏതാണ് പൂർത്തിയായി കഴിഞ്ഞു. അടുത്ത വർഷം ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്.