ആലുവയിലെ ഗുണ്ടാനേതാവിന്റെയും മുളന്തുരുത്തി സ്വദേശിയായ തമിഴ് നടിയുടെയും നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് ബ്ലൂ ബ്ലാക്ക്മെയിലിങ് എന്നു പൊലീസ്. പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായികൾ ഇവരുടെ വലയിൽ വീണതായാണു വിവരം. കരുനാഗപ്പള്ളി സ്വദേശിയെ സ്വാധീനിച്ച് ഫ്ലാറ്റിൽ എത്തിക്കാൻ ശ്രമിച്ച യുവതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. സംഘത്തിൽ വേറെയും സ്ത്രീകളുണ്ടെന്നാണു കരുതുന്നത്. അതേ സമയം കേസിൽ മരട് പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവിനു ജാമ്യം ലഭിച്ചു.
സിനിമാ സംവിധാനമോഹവുമായി ചെന്നൈയിൽ എത്തിയ യുവാവിനെ പറ്റിച്ച് തമിഴ് സിനിമാ നടി ഏഴു ലക്ഷത്തോളം രൂപ കൈക്കലാക്കിയിരുന്നു. ഇവരിൽ നിന്നു രക്ഷപ്പെട്ട് കേരളത്തിലെത്തിയ യുവാവിനെ വീണ്ടും കണ്ടുമുട്ടിയ നടി ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഗുണ്ടാനേതാവിനു കൈമാറുകയും ഇയാൾ മറ്റൊരു യുവതിയെ ഉപയോഗിച്ച് ഫെയ്സ്ബുക്ക് വഴി യുവാവിനെ മരടിലെ മാളിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു. യുവതിയെ ഉപയോഗിച്ച് ഫ്ലാറ്റിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചശേഷം പണം തട്ടാനായിരുന്നു പദ്ധതി.
എന്നാൽ പദ്ധതി മണത്തറിഞ്ഞു രക്ഷപ്പെടാനൊരുങ്ങിയ യുവാവിനെ ഇയാൾ കൈകാര്യം ചെയ്തു. ഇതിനാണ് മരട് പൊലീസ് ഗുണ്ടാനേതാവിനെ അറസ്റ്റ് ചെയ്തത്. ചമ്പക്കര സ്വദേശി അഭി എന്നു പരിചയപ്പെടുത്തിയാണു യുവതി ഫെയ്സ്ബുക്കിൽ യുവാവുമായി ബന്ധം സ്ഥാപിച്ചത്. ഇത് കള്ളപ്പേരാണെന്നു പൊലീസ് കരുതുന്നു. യുവതിയുടെ നമ്പർ യുവാവിന്റെ പക്കൽ ഉണ്ടെങ്കിലും പരാതി നൽകിയ ശേഷം യുവാവിനെക്കുറിച്ചു വിവരമില്ല. ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.
സംഘത്തിൽ വേറെയും യുവതികളുണ്ടെന്നും നഗരത്തിലെ പല പ്രമുഖരും ഈ വലയിൽ വീണിട്ടുണ്ടെന്നുമാണു പൊലീസിനു കിട്ടിയ വിവരം. ചില പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായികൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടെങ്കിലും മാനക്കേട് ഭയന്ന് ആരും പരാതി നൽകിയിട്ടില്ല. തൃക്കാക്കര അസി. കമ്മീണഷണർ ബിജോ അലക്സാണ്ടറിന്റെ മേൽനോട്ടത്തിൽ മരട് എസ് ഐ പി ആർ സന്തോഷ്കുമാറാണു കേസ് അന്വേഷിക്കുന്നത്
രണ്ടു വർഷം മുൻപ് ഏതാണ്ട് സമാനമായ ബ്ലൂ ബ്ലാക്ക്മെയിലിങ് കേസ് സിറ്റി പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. യുവതികളെ ഉപയോഗിച്ച് ഉന്നതരെ ഫ്ലാറ്റിലെത്തിക്കുകയു ഒളി ക്യാമറയിൽ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണു സംഘം ചെയ്തിരുന്നത്. ഈ കേസ് ഇപ്പോൾ നോർത്ത് സി ഐ യുടെ അന്വേഷണത്തിലാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.