എസ് എസ് രാജമൗലിക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ആർക്കും മറുവാക്കുണ്ടായിരുന്നില്ല. കാരണം ബാഹുബലിയെന്ന ഒറ്റ ചിത്രം മതി ആ സംവിധായകനുള്ളിലെ പ്രതിഭയെ തിരിച്ചറിയാൻ. പക്ഷേ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് രാജമൗലി പറഞ്ഞു. ഈ പുരസ്കാരത്തിന് ഞാനർഹനല്ല. ഇതൊക്കെ കിട്ടാൻ മാത്രം ഞാനെന്തെങ്കിലും ചെയ്തുവെന്ന് കരുതുന്നുമില്ല. അഭ്രപാളിയിൽ അതിശയിപ്പിച്ച സംവിധായകന്റെ അഭിപ്രായം പത്മ പുരസ്കാര വാർത്തകളിലെ വ്യത്യസ്തതയായി. പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമെത്തിയിരിക്കുന്നു.
കഴിഞ്ഞ വർഷം ആന്ധ്രപ്രദേശ് സര്‍ക്കാർ രാജമൗലിയുടെ പേര് പത്മശ്രീക്ക് ശുപാർശ ചെയ്യേണ്ടിയിരുന്നതാണ്. പക്ഷേ ഞാൻ അത്രയും വലിയ പുരസ്കാരം വാങ്ങാറായിട്ടില്ലെന്ന കാരണത്താൽ വേണ്ടെന്നു പറഞ്ഞു. എന്റെ അഭ്യര്‍ഥനയുടെ സമ്മർദ്ദത്തിൽ പിന്നീടവർ ആ നീക്കം വേണ്ടെന്നു വച്ചു. ഈ വർഷം അതേപറ്റി സംസാരിച്ചുമില്ല. പക്ഷേ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ കർണാടക സർക്കാരിന്റെ ശുപാർശ പ്രകാരം എനിക്ക് പുരസ്കാരമുണ്ടെന്നറിഞ്ഞപ്പോൾ ഞാനാകെ അന്തവിട്ടുപോയി.
കർണാടകയിലാണ് ഞാൻ ജനിച്ചത്. പഠിച്ചത് ആന്ധ്രാപ്രദേശിൽ, ജോലി ചെയ്യുന്നത് തമിഴ്നാടിൽ, സ്ഥിരതാമസം തെലങ്കാനയിൽ. ഒരുപാട് സന്തോഷം തോന്നുന്നു, ഈ നാല് സംസ്ഥാനങ്ങളുടെയും പുത്രനാകാൻ കഴിഞ്ഞതിൽ, ഭാഗമാകാനായതിൽ. വെള്ളിത്തിരയിൽ കാവ്യമെഴുതിയ സംവിധായകന്റെ കാവ്യാത്മകമായ പ്രതികരണം.
തീയറ്ററുകളിലേക്ക് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഒരു സിനിമ മാത്രമല്ല. സാങ്കേതികതയേയും മനുഷ്യന്റെ ക്രിയാത്മകതയേയും അത്രത്തോളം ശക്തമായി ഒന്നുചേർന്നപ്പോൾ പിറന്ന ചിത്രമായിരുന്നു അത്. ബാഹുബലിയെന്ന ചിത്രം കണ്ടിറങ്ങിയവരെല്ലാം രാജമൗലിയെന്ന സംവിധായകനിലേക്ക് അത്ഭുതത്തോടെ നോക്കിനിന്നു. അതുകൊണ്ടു തന്നെ പത്മ പുരസ്കാരത്തിന് താൻ അർഹനല്ലെന്നു രാജമൗലി പറഞ്ഞാൽ അദ്ദേഹത്തെ വിലയിരുത്തിയ പ്രേക്ഷകപക്ഷത്തിന് അത് അംഗീകരിക്കാനാകില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.