പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിലീസിനു മുമ്പു തന്നെ ചിത്രം ഓണ്‍ലൈനില്‍ കാണാം എന്നു പല വെബ്‌സൈറ്റുകളും പരസ്യം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രജനിയുടെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ ഈ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിർമാതാവ് പറയുന്നു.
നേരത്തെ റിലീസീന് മുമ്പേ തന്നെ ബോളിവുഡ് ചിത്രങ്ങളായ ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഉഡ്ത പഞ്ചാബ് എന്നീ ചിത്രങ്ങളുടെ സെൻസർ കോപ്പി പുറത്തുവന്നിരുന്നു. ഈയിടെ പുറത്തിറങ്ങിയ സൽമാൻ ചിത്രം സുൽത്താന്റെ മികച്ച ദൃശ്യമികവുള്ള പ്രിന്റും ടൊറന്റിൽ സുലഭമായിരുന്നു.
കബാലി സെൻസർ ചെയ്തത് ചെന്നൈയില്‍ ആണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകില്ലെന്നും സെൻസർ ബോർഡ് ചീഫ് നിഹാലിനി പറയുന്നു. ഇത്തരം വ്യാജപ്രിന്റുകൾ കബാലിയെ ബാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ 22 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റിലീസിന് മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും വിതരണത്തിലൂടെയും 200 കോടി രൂപ ലാഭം നേടി റെക്കോര്‍ഡ് ഇട്ടു കഴിഞ്ഞു.