ടിപ്പു സുൽത്താന്‍റെ ജീവിതം പ്രമേയമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം രജനീകാന്തിനെ വെച്ചു തന്നെ പൂർത്തിയാക്കുമെന്ന് നിർമാതാവ് അശോക് ഖെനി. ടിപ്പുവായി രജനീകാന്ത് വേഷമിടുന്നതിനെ എതിർത്ത് ബി. ജെ. പി അടക്കമുള്ള ചില ഹിന്ദു സംഘടനകൾ രംഗത്തു വന്ന സാഹചര്യത്തിലാണ് നിർമാതാവിന്റെ ഈ പ്രഖ്യാപനം.
2011 ൽ ആരംഭിക്കാനിരുന്ന ബിഗ് ബഡ്ജറ്റു സിനിമയാണു ടിപ്പു സുൽത്താൻ. രജനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നു ഷൂട്ടിങ് മാറ്റി വയ്ക്കുകയായിരുന്നു. അടുത്ത കാലത്തു ചിത്രത്തിന്റെ കഥ വീണ്ടും വായിച്ച സൂപ്പർതാരത്തിനു കഥ ഇഷ്ടപ്പെട്ടു. സിനിമയിൽ അഭിനയിക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള വാർത്ത വന്നതോടെയാണു പ്രശ്നങ്ങൾ തല പൊക്കിയത്.
കബാലിയുടെ ചിത്രീകരണ തിരക്കിലാണ് സൂപ്പർതാരമിപ്പോൾ. അതിനു ശേഷം ഷങ്കറിന്റെ യെന്തിരൻ 2 എന്ന ചിത്രത്തിൽ അഭിനയിക്കും. നവംബർ, ഡിസംബർ മാസങ്ങളിലാണ് യെന്തിരന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്.
ചക്രവർത്തി ശിവജിയുടെ കഥ ആസ്പദമാക്കി ശിവാജി, ദ ഗ്രെയിറ്റ് എന്ന പേരിൽ ചിത്രം നിർമിക്കാനായിരുന്നു എന്റെ ആദ്യ ശ്രമം. ചില മുസ് ലിം മതവിരുദ്ധ ചിന്തകളുമായി ശിവജിയുടെ ജീവിതത്തിനു ബന്ധമുണ്ടെന്നതിനാൽ ഇതു മാറ്റുവാൻ രജനീകാന്താണ് ആവശ്യപ്പെട്ടത്, അശോക് ഖെനി വെളിപ്പെടുത്തി. സൂപ്പർ താരം തന്നെയാണു ടിപ്പു സുൽത്താന്റെ കഥ പ്രമേയമായി സിനിമയെടുക്കാൻ ആവശ്യപ്പെട്ടതെന്നും അശോക് കൂട്ടിച്ചേർത്തു.
ബിജെപി, ആർഎസ്എസ്, ഹിന്ദു മുന്നണി എന്നീ സംഘടനകളാണ് രജനീകാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനെ എതിർത്തു രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സംഘടനകളുടെയും പ്രതിഷേധം പരിഹരിക്കുവാനാകുമെന്നാണു പ്രതീക്ഷ. അങ്ങനെ രജനിയെ നായകനാക്കി ടിപ്പു സുൽത്താൻ പൂർത്തിയാക്കുവാനാകും, അശോക് വെളിപ്പെടുത്തി.