പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ എവരേ ഗാനം പുറത്തിറങ്ങിയ ശേഷം ശ്രുതി ഹാസനാണ് ഏറ്റവുമധികം ട്രോളുകൾ നേരിടേണ്ടി വന്നത്. തമിഴരും മലയാളികളും ട്രോൾ ചെയ്ത് നടിയെ ഒരുപരുവമാക്കിയെന്ന് പറയാം. മലരിനെ ശ്രുതി കൊന്നുവെന്നാണ് ട്രോളന്മാരുടെ ആരോപണം. പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ മുതൽ ട്രോളോട് ട്രോളായിരുന്നു.
ഈ ട്രോളൊക്കെ ശ്രുതി കാണുന്നുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ചിത്രത്തിലെ ഗാനരംഗത്തിലെ അഭിനയം മൂലം താൻ ഏറ്റുവാങ്ങേണ്ടി വന്ന ട്രോളുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ശ്രുതിയ്ക്ക് കൃത്യമായ ബോധ്യമുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരണം നടത്താൻ നടി തയാറായില്ല. ഇപ്പോഴിതാ ‘ശ്രുതിയെ ട്രോളുന്നവർ വായിച്ചറിയാൻ’ എന്ന തലക്കെട്ടോട് കൂടി ഒരു തമിഴ്മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം ശ്രുതി റിട്വീറ്റ് ചെയ്തിരിക്കുന്നു.
വെറുമൊരു ടീസറുകൊണ്ട് മാത്രം ഒരാളെ എങ്ങനെയാണ് വിമർശിക്കുന്നതെന്നും സിനിമ പുറത്തിറങ്ങിയാൽ മാത്രമാണ് കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും ലേഖനത്തിൽ പറയുന്നു. റീമേയ്ക്ക് ആണെങ്കിലും മലർ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിൽ നിന്നും വേറിട്ട വേഷമായിരിക്കും ശ്രുതിയുടേതെന്നും സായി പല്ലവിയിൽ നിന്ന് എങ്ങനെ ഈ കഥാപാത്രത്തെ വ്യത്യസ്തമാക്കാം എന്നാകും ശ്രുതി ചിന്തിച്ചിട്ടുണ്ടാകുക എന്നും ഇവർ വാദിക്കുന്നു. എന്തായാലും ലേഖനം ശ്രുതി നന്നായി വായിച്ചിട്ടുണ്ടെന്ന് ഉറപ്പ്. ശ്രുതിയ്ക്ക് പിന്തുണയുമായി ആരാധകരും എത്തി.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴിലും വമ്പൻ ഹിറ്റ് ആയിരുന്നു. നിവിൻ പോളി ജോർജ് ആയും സായി പല്ലവി മലർ ആയുമെത്തിയ ചിത്രത്തിലെ പ്രണയവും പാട്ടും കഥയും എല്ലാം അത്രയേറെ ഹൃദ്യമായിരുന്നു. പ്രത്യേകതിച്ച് മലരേ എന്ന ഗാനം. അതിലെ പശ്ചാത്തല ദൃശ്യങ്ങളും നിവിൻ പോളിയുടെയും സായി പല്ലവിയുടെയും സ്വാഭാവിക അഭിനയവും ചേർന്ന കാഴ്ചഭംഗി തെലുങ്കിൽ ആവർത്തിച്ചില്ല. ചന്തൂ മൊണ്ടേട്ടിയാണ് തെലുങ്ക് പതിപ്പിന്റെ സംവിധായകന്‍.