തലമൊട്ടയടിച്ച് ബോളിവുഡ് ഗായകൻ സോനു നിഗമിന്റെ പ്രതിഷേധം. ആരാധനലായങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ സോനു നിഗം ചെയ്ത ട്വീറ്റ് വൻ വിവാദങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഈ വ്യത്യസ്ത പ്രതിഷേധത്തിനു മുതിർന്നത്. സോനു നിഗമിന്റെ തല മൊട്ടയടിച്ച് കഴുത്തിൽ ചെരുപ്പുമാല ചാർത്തുന്നവർക്ക് പത്തു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നാണ് പശ്ചിമ ബംഗാൾ മൈനോറിറ്റി യുണൈറ്റഡ് കൗൺസിൽ വൈസ് പ്രസിഡന്റ് സെയ്ദ് ഷാ അതഫ് അലി അൽ ഖ്വാദിരി പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയെന്നോളമാണ് ഗായകന്റെ പ്രതിഷേധം.
ഒരു മതത്തിനും എതിരായിട്ടല്ല സംസാരിച്ചത്. പക്ഷേ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം ഒരു ശല്യം തന്നെയാണ് എന്നാണു വ്യക്തമാക്കിയത്. മാധ്യമങ്ങൾ ശരിയായ രീതിയിൽ തന്റെ പ്രസ്താവനയെ ഉപയോഗിക്കണമെന്നും സോനു നിഗം പറഞ്ഞു. രണ്ടു മണിക്കു മുംബൈയിലെ സ്വവസതിയിൽ പത്രസമ്മേളനം വിളിച്ചാണ് സോനു ഇക്കാര്യങ്ങൾ അറിയിച്ചതും തല മൊട്ടയടിച്ചു പ്രതിഷേധിച്ചതും. തല മൊട്ടയടിക്കുമെന്ന് ട്വിറ്റർ വഴി അദ്ദേഹം പറഞ്ഞിരുന്നു.
അഞ്ചു ട്വീറ്റുകളിലായാണ് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിയോജിപ്പുകൾ അദ്ദേഹം വ്യക്തമാക്കിയത്. പള്ളികളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഗുണ്ടായിസം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ ഇത്തരം പ്രാർഥനങ്ങളും ഭക്തിഗാനങ്ങളും കേള്‍പ്പിച്ച് മതവിശ്വാസികളല്ലാത്തവരെപ്പോലും പുലർച്ചെ വിളിച്ചുണർത്തുകയും പ്രാർഥനകൾക്കു ക്ഷണിക്കുകയും ചെയ്യുന്നതിൽ വിശ്വാസം തീരെയില്ല. ഇത്തരത്തിൽ നിർബന്ധിത മതവിശ്വാസം സൃഷ്ടിക്കുന്നതു ശരിയല്ല. അത് നിർത്തേണ്ടതു തന്നെയാണ്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.
ഞാനൊരു മുസ്‌ലിം അല്ല. എന്നാൽ എല്ലാം ദിവസവും മുസ്‌ലിം പള്ളിയിലെ പ്രാര്‍ഥന കേട്ടാണുണരുന്നത്. ഇത്തരത്തിൽ മതരീതികൾ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയിൽ അനസാനിപ്പിക്കണം. മുസ്‌ലിം മതം സ്ഥാപിക്കുന്ന സമയത്ത് വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുതി കണ്ടുപിടിച്ച തോമസ് ആൽവ എഡിസണു ശേഷം ജനിച്ച ഞാൻ വൈദ്യുതി ഉപയോഗിച്ചുള്ള ഈ അപസ്വരം എന്തിനു സഹിക്കണം.’എന്നിവയായിരുന്നു ട്വീറ്റുകളിലുണ്ടായിരുന്നു. സംഭവം വിവാദമായപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സോനു നിഗം.