ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടിയോട് അത് തുടങ്ങുന്നതിനു മുൻപുള്ള അത്രയും ആവേശത്തോടെയല്ല ആളുകൾ പ്രതികരിച്ചതെന്നതൊക്കെ ശരിതന്നെ. പക്ഷേ ഈ ഷോ കാരണം ഗുണമുണ്ടായവർ കുറേ പേരുണ്ട്. മഹാരാഷ്ട്ര സർക്കാരാണ് അക്കൂട്ടതിലൊന്ന്. മൂന്നര കോടിയോളം രൂപയാണ് എന്റർടെയൻമെന്റ് ടാക്സ് ഇനത്തിൽ മഹാരാഷ്ട്രയ്ക്കു ലഭിച്ചത്.
മുംബൈയിലെ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇക്കഴിഞ്ഞ 10ാം തീയതിയായിരുന്നു ജസ്റ്റിൻ ബീബറുടെ പരിപാടി. ഡൽഹി ആസ്ഥാനമായ വൈറ്റ് ഫോക്സ് കമ്പനിയാണ് ബീബറുടെ ഷോ ഇന്ത്യയിൽ നടത്തിയത്.
3.07 കോടി രൂപയാണ് വൈറ്റ് ഫോക്സ് മുൻകൂറായി താനെ ജില്ല കളക്ട്രേറ്റ് ഓഫിസിൽ അടച്ചത്. എന്റർടെയ്ൻമെന്റ് ടാക്സ്ഇതുമാത്രമല്ല സുരക്ഷാ സജ്ജീകരണങ്ങൾക്കായി നവി മുംബൈ പോലീസിനും 15 ലക്ഷം രൂപ നൽകി. ബീബർ ഷോയിൽ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ 2000 രൂപയാണ് ഒരു കോൺസ്റ്റബിളിന് സ്പെഷ്യൽ ചാർജ് ആയി ലഭിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർക്ക് 2500. ആയിരത്തോളം പൊലീസുകാരെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഗീത പരിപാടി ആസ്വദിക്കാൻ മുംബൈയിലേക്കെത്തിയ 45000ഓളം പേരെ നിയന്ത്രിക്കാൻ നവി മുംബൈ പൊലീസ് നിയോഗിച്ചത്. വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാ വകുപ്പുകളും മുൻകൂറായി തന്നെ തുക കൈപ്പറ്റിയിരുന്നു. പരിപാടി കഴിഞ്ഞാൽ സംഘാടകരിൽ നിന്ന് തുക കൈപ്പറ്റുകയെന്നതൊരു തീറാമുട്ടിയാകും എന്നതുകൊണ്ടാണിത്.