മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. അതീവ ദുംഖകരമാണ് ഈ സംഭവം. ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കേണ്ട ഇടമല്ല ഇന്ത്യ. അങ്ങനെയാണെങ്കിൽ അത് എന്റെ ഇന്ത്യയുമല്ല. പുരോഗമന ചിന്താഗതിയുള്ളൊരു ഇന്ത്യയാണ് എന്റെ ആഗ്രഹം. എ.ആർ.റഹ്മാൻ പറഞ്ഞു.
സാധാരണ സെലിബ്രിറ്റികളെ പോലെ എല്ലായ്പ്പോഴും വിവാദങ്ങളിൽ ചെന്നുചാടുകയോ അഭിപ്രായങ്ങൾ പറയുന്ന പതിവോ ഇല്ല റഹ്മാന്. പക്ഷേ രാജ്യം എപ്പോഴൊക്കെ അസഹിഷ്ണുത അനുഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ റഹ്മാന്റെ ശബ്ദവും ഉയർന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വര്‍ഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയ മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തെ കുറിച്ച് റഹ്മാൻ ഇപ്പോൾ ഈ പറഞ്ഞ വാക്കുകളെ രാജ്യം ഉറ്റുനോക്കുകയാണ്.
ഓസ്കർ ഉൾപ്പെടെയുള്ള പ്രമുഖ രാജ്യാന്തര പുരസ്കാരങ്ങളെല്ലാം നേടി ഇന്ത്യൻ സംഗീതത്തിന്റെ യശസുയർത്തിയ പ്രതിഭയാണ് എ.ആർ.റഹ്മാൻ. അദ്ദേഹം ചിട്ടപ്പെടുത്തിയ വന്ദേമാതരമാണ് ഇന്ത്യയിലെ പ്രമുഖ ഔദ്യോഗിക അനൗദ്യോഗിക പരിപാടികളെല്ലാം മിക്കപ്പോഴും ഉയർന്നു കേൾക്കാറ്. ഇന്ത്യയുടെ നാദമായി ലോകവേദികളിൽ അവതരിപ്പിക്കപ്പെടുന്നതും ഈ ഗാനം തന്നെയാണ്.