ഷാൻ റഹ്മാൻ ഗാനമായ ജിമ്മിക്കി കമ്മലിനെ വിമർശിച്ച ചിന്താ ജെറോമിനെ ട്രോളി താരങ്ങൾ. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നാണ് പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. ആ പാട്ട് എന്തുകൊണ്ട് ഹിറ്റായി എന്ന് നമ്മൾ ചർച്ചക്ക് വിധേയമാക്കണമെന്നും ചിന്ത പറഞ്ഞു. ഷാൻ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉൾപ്പെടെയുള്ള താരങ്ങളാണ് ചിന്തയെ വിമർശിച്ച് രംഗത്തെത്തിയത്.
പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത്. "ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ...!" മുരളി ഗോപി പറഞ്ഞു.
മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലേതാണ് ഈ പാട്ട്. അനിൽ പനച്ചൂരാനാണ് വരികൾ കുറിച്ചത്. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. യുട്യൂബിൽ നിരവധി റെക്കോർഡുകൾ തീർത്ത പാട്ടാണിത്.