ജിമ്മിക്കി കമ്മൽ എന്ന ഗാനത്തെ വിമർശിച്ച ചിന്ത ജെറോമിന് ട്രോളുകളും മറുപടികളുമായി സോഷ്യൽ മീഡിയയും താരങ്ങളും. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നായിരുന്നു പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. പാട്ടിനെ പാട്ടായി കാണാൻ യുക്തി കാണിക്കാത്ത നിലപാടിനേയും ഈ വിധത്തിൽ പാട്ടിനെ വിലയിരുത്തിയ രീതിയേയുമാണ് സോഷ്യൽ മീഡിയ വിമർശിച്ചത്.
പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരെണ്ണം ആദ്യമായിട്ടാണ് കാണുന്നത് എന്നു പറഞ്ഞുകൊണ്ട് രൂക്ഷമായ രീതിയിലാണ് പാട്ടിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ചിന്തയോട് മറുപടി പറഞ്ഞത്. ഇതൊക്കെ നമ്മുടെ കേരളത്തിലെ ആളുകളോടാണല്ലോ പറയുന്നത് എന്ന് ഓർക്കുമ്പോഴാണ്. പാട്ടിനെ പാട്ടായിട്ട് കാണൂ സഹോദരി. അല്ലാതെ ജീവിതെ പാടെ മാറ്റുന്ന(അല്ലെങ്കിൽ മാറ്റാന്‍ സാധ്യതയുള്ള) ഒരു ശസ്ത്രക്രിയായി കാണരുത്. ഇതൊരു പാട്ട് മാത്രമാണ്. അത് ആസ്വദിക്കാം അല്ലെങ്കിൽ വിട്ടുകളയാം. പബ്ലിസിറ്റി സ്റ്റണ്ട് ആയി അതിനെ കാണരുത്. ഷാൻ റഹ്മാൻ കുറിച്ചു. ഒഎന്‍വിയും പി.ഭാസ്കരൻ മാസ്റ്ററുമൊക്കെ മരിച്ചത് നന്നായി. അല്ലെങ്കിൽ അവരം ഇത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നേനെ എന്നാണ് സംവിധായകൻ മുരളി ഗോപി പ്രതികരിച്ചത്.
ലജ്ജാവതിയേ, കറുത്ത പെണ്ണേ തുടങ്ങിയ പഴയ ഗാനങ്ങളുടെ വരികളെഴുതി അതിനോട് ചിന്തയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നൊക്കെ എഴുതിക്കൊണ്ട് ട്രോളൻമാരും സംഗതി ആഘോഷിക്കുകയാണ്. നിരവധി ട്രോളുകളാണ് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്.