ഒരു ഉന്മാദിയെപ്പോലെ പാടിയാടിയ മൈക്കിൾ ജാക്സൻ ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം എന്നും വിവാദങ്ങളിലായിരുന്നു. കാലമെത്തും മുൻപേ മരണത്തോടൊപ്പം പോയിട്ടും, ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടിയ ആരോപണങ്ങൾ ഇന്നും സജീവമാണ്. സിനിമാ നിർമാതാവായ എഡ് മെയറാണ് മൈക്കിൾ ജാക്സന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പുതിയ വിവാദത്തിനു പിന്നിൽ. കോറി ഹെയിം എന്ന മുൻ ബാലതാരത്തെ മൈക്കിൾ ജാക്സണും അഭിനേതാവായ ചാർലി ഷീനും ചേർന്ന് ഉപദ്രവിച്ചുവെന്നാണ് പുതിയ ആരോപണം.
രണ്ടു വർഷം മുൻപ് അന്തരിച്ച കോറി ഹെയിം ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് മെയർ പറയുന്നത്. 2008 ലായിരുന്നു സംഭവം. എന്നാൽ ലൈംഗികഉപദ്രവമായിരുന്നോ എന്ന് ഹെയിം പറഞ്ഞിട്ടില്ല. പക്ഷേ ആ സംഭവം ഹെയിമിനെ കടുത്ത വിഷാദത്തിലാക്കിയെന്നാണ് മെയർ പറയുന്നത്.
ഷീനുമായും മൈക്കിളുമായി തനിക്കു ചില പ്രശ്നങ്ങളുണ്ടെന്നും അവരൊക്കെ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും കോറി ഹെയിം പറഞ്ഞുവെന്നാണ് മെയർ ആരോപിക്കുന്നത്. കോറിയെ ശാരീരികമായി ഉപദ്രവിച്ചവരിൽ ഇവർ രണ്ടു പേരും മാത്രമല്ലെന്നും മെയർ പറയുന്നു. ഈ സംഭവത്തെക്കുറിച്ചും അതിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ കുറിച്ചുമുളള വിവരങ്ങൾ ഉചിതമായ സമയത്ത് വ്യക്തമാക്കുമെന്നും മെയർ പറഞ്ഞു. ഹെയിമിനെ മയക്കുമരുന്ന് ഉപയോഗത്തിലേക്കു തിരിച്ചുവിട്ടത് ഷീൻ ആണെന്നു തനിക്കു നൂറു ശതമാനം ഉറപ്പുണ്ടെന്നും മെയർ പറഞ്ഞു.
ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എഡ് മെയർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായം എന്നാണ് ഈ സംഭവത്തെ ഹെയിം വിശേഷിപ്പിച്ചതെന്നും മെയർ പറയുന്നു. ഷീൻ ആരോപണം നിഷേധിച്ചിട്ടുണ്ട്.