നടി റിമ കല്ലിങ്കൽ ഫെമിനിസത്തേയും പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളേയും കുറിച്ചു നടത്തിയ പരാമർശം ചർച്ചയാകുകയാണ്. പതിവുപോലെ താരത്തെ കളിയാക്കിയും വിമർശിച്ചു ട്രോളുകളുമെത്തി. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര. എന്താണ് പറയുന്നതെന്ന് വ്യക്തമായ ബോധ്യമുള്ളയാളാണ് റിമയെന്നും അവര്ഡ പറഞ്ഞതെന്താണെന്ന് വസ്തുനിഷ്ഠമായി മനസിലാക്കണമെന്നും സിത്താര സമൂഹമാധ്യമത്തിലെ കുറിപ്പിൽ എഴുതി. കണ്ണുകൾ മൂടിക്കെട്ടി എത്രകാലം നമുക്ക് ജീവിക്കാനാകുമെന്നും സിത്താര ചോദിക്കുന്നു.
റിമ വിഡിയോയിൽ പറയുന്നത് അവസാനം വരെ കേട്ടിരിക്കാൻ പോലും വിമർശിക്കുന്നവർ ശ്രമിക്കാത്തത് എന്താണ്. അവളുെട വാക്കുകൾ നിങ്ങളെ അത്രമേൽ അസ്വസ്ഥരാക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾക്കെന്തോ പ്രശ്നമുണ്ട്. അത് ഗൗരവകരമായി കണ്ട് ചികിത്സിക്കേണ്ടതാണ്. മാറ്റം അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. വളരെ പോസിറ്റിവ് ആയ സന്തോഷകരമായ ഒരു നാളേയ്ക്ക് അത് ആവശ്യവുമാണ്. കുറേ പേരുടെ മനസിലുള്ള, അവർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് റിമ തുറന്നുപറഞ്ഞത്. സിത്താര പറയുന്നു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കുമ്പോഴാണ് മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും നടി റിമ തുറന്നുപറഞ്ഞത്. എല്ലാ വര്‍ഷവും സിനിമയിലേക്ക് നൂറ് കണക്കിന് പുതിയ നടിമാര്‍ വരുന്നുണ്ട്. പക്ഷേ സിനിമാ ലോകം അടക്കി ഭരിക്കുന്ന പത്തോളം പേരുടെ പെയറായി മാത്രമാണ് അവര്‍ക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. എത്ര നാള്‍ സ്ത്രീകള്‍ ഇതുപോലെ തല കുനിച്ച് നില്‍ക്കും, എത്ര നാള്‍ നിശബ്ദരായിരിക്കാന്‍ സാധിക്കുമെന്നും റിമ ചോദിച്ചു. ‘ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളതെന്നും റിമ പറയുന്നു. വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്ക്രീനില്‍ വരുന്ന സെക്സ് സൈറന്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റുകൂട്ടുന്ന മറ്റൊരു ഭാര്യ’. പുലിമുരുകനെ റിമ ഇങ്ങനെയാണ് വിമർശിച്ചത്.
എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻവറുത്തതിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് റിമയുടെ പ്രസംഗം തുടങ്ങിയത്. ഈ പരാമർശമാണ് ട്രോളുകളിൽ നിറയുന്നത്. മമ്മൂട്ടി ചിത്രമായ കസബയിൽ സ്ത്രീവിരുദ്ധതയുണ്ടെന്നു ചൂണ്ടിക്കാണിച്ച നടി പാർവ്വതി നേരിട്ടതിനു സമാനമായ സൈബർ ആക്രമണമാണ് റിമയ്ക്കെതിരെയും ഇപ്പോൾ നടക്കുന്നത്.