തന്റെ പാട്ടുകൊണ്ടും ചുവടുകൾകൊണ്ടും ലോകത്തെ ത്രസിപ്പിച്ച മൈക്കൽ ജാക്സണെന്ന പോപ് വിസ്മയം കടന്നുപോയിട്ട് വർഷം ആറാകുന്നു. അദ്ദേഹത്തിന്റെ ത്രില്ലർ എന്ന ആൽബം ഇറങ്ങിയിട്ട് മുപ്പതുവർഷവും. എങ്കിലും ആ ആൽബമിന്നും അമേരിക്കൻ വിപണിയിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്. ത്രില്ലർ സ്വന്തമാക്കിയവരുടെ എണ്ണം മുപ്പത് മില്യണെന്ന വലിയ നാഴികക്കല്ല് കടന്നിരിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം. ലോകമൊട്ടുക്ക് 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.
1982ലാണ് ഏഴ് പാട്ടുകളുള്ള ത്രില്ലർ പുറത്തിറങ്ങിയത്. രണ്ടു വർഷം പിന്നിട്ടപ്പോൾ തന്നെ 20 മില്യൺ ഈ ആല്‍ബം സ്വന്തമാക്കിക്കഴിഞ്ഞു. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരമാണിത്. അസോസിയേഷന്റെ 63 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. അമിതമരുന്നുപയോഗം 2009ൽ ജാക്സണെ കാലം കവർന്നുവെങ്കിലും ആ സംഗീതമിപ്പോഴും മനസുകളെ കീഴടക്കുന്നുവെന്നത് തന്നെയാണ് ആ പ്രതിഭയുടെ മാറ്റ് എത്രത്തോളമായിരുന്നുവെന്നതിനുള്ള തെളിവ്. എട്ട് ഗ്രാമി അവാർഡുകളും 12 ഓസ്കർ നോമിനേഷനുമാണ് ത്രില്ലർ നേടിയെടുത്തത്.
ത്രില്ലർ എന്ന ആൽബത്തിലെ എല്ലാ വീഡിയോയും ലോകത്തെ രസിപ്പിച്ചു. ജാക്സന്റെ വ്യത്യസ്തമായ വേഷവിധാനവും ആൽബത്തിലെ പേടിപ്പെടുത്തുന്ന ശബ്ദവും അതോടെ തരംഗമായി. ലോകം മൈക്കൽ ജാക്സണിലേക്ക് ഉറ്റുനോക്കി. ആഫ്രോ-അമേരിക്കൻ ഗായകൻ അന്നുവരെ നേരിടേണ്ടി വന്ന വർണവിവേചനത്തെ ഈ ഒരൊറ്റഗാനം തച്ചുടച്ചു. ജാക്സൺ എംടിവിയുടെ ഭാഗമായി. ഹൃദയസ്പർശിയായ അതേസമയം ചടുലമായ എത്രയോ ഗാനങ്ങൾ ജാക്സണിലൂടെ ലോകം കേട്ടു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.