കരിവണ്ടിൻ മൂളിപ്പറക്കൽ പോലൊരു പാട്ട്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ ശ്രേയാ ഘോഷാലിന്റെ ആലാപന ഭംഗിയെ അങ്ങനെ പറയാം. പാട്ടിന്റെ ആത്മാവിനോടു ചേർത്തു വച്ച് തന്റെ സ്വരത്തിന് ഭാവഭേദങ്ങൾ തീർത്ത് വിജയ് യേശുദാസും ഒപ്പമുണ്ട്. ഇരുവരും ചേർന്ന മനോഹരമായ മെലഡി എം ജയചന്ദ്രന്റേതാണ്. മഴവിൽ ചന്തമുള്ളൊരു കുഞ്ഞു ചിത്രശലഭം പനിനീർ പൂവിതളിൽ വന്നിരുന്നു താളമിടുന്ന പോലൊരു പാട്ട്. ഹൃദയത്തിൽ നിന്നു തീർത്ത പാട്ടാണ് ഇതെന്നാണ് എം ജയചന്ദ്രൻ ഗാനത്തെ കുറിച്ചു പറഞ്ഞത്. അത് അര്‍ഥവത്താക്കുന്ന ഗാനം.
ഒരു ഇടവേളയ്ക്കു ശേഷമാണ് ശ്രേയാ ഘോഷാൽ എം ജയചന്ദ്രൻ സംഗീതത്തിൽ പാടുന്നത്. പാട്ടിന്റെ മേക്കിങ് വിഡിയോ രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്. എം ജയചന്ദ്രൻ പാട്ടുകളിലൂടെയാണ് മലയാളികൾ ശ്രേയയുടെ സ്വരം മലയാളി കൂടുതൽ അറിയുന്നത്. ഈ പാട്ടിൽ ആ സ്വര കണത്തിന്റെ ചന്തം ആവോളം അറിയാം.
വളരെ അധികം ആഗ്രഹിച്ച് ചിട്ടപ്പെടുത്തിയ പാട്ടാണിതെന്നാണ് എം ജയചന്ദ്രൻ പറഞ്ഞിരുന്നു. മോഹൻലാൽ ചിത്രത്തിലേക്ക് ഇത്തരമൊരു നല്ല ഗാനം ചെയ്യാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. റഫീഖ് അഹമ്മദിന്റേതാണു വരികൾ.