ആദ്യ കേഴ്‌വിയില്‍ തന്നെ ആഴ്ന്നിറങ്ങുന്ന പെൺ ശബ്ദം. പുഷ്പവതി. എത്രയകലെ നിന്നാണ് അവൾ പാടുന്നതെങ്കിൽ കൂടി ആ ശബ്ദമുണ്ടാക്കുന്ന പ്രതിധ്വനി കാലം നേരിടുന്ന യാഥാർഥ്യങ്ങളെ നമ്മെ ഓർമിപ്പിക്കും. ആരാണ് പുഷ്പവതിയെന്നല്ലേ...ചെമ്പാവ് പുന്നെല്ലിന് ചോറോ...ആ പാട്ട് പാടിയ ഗായിക. പക്ഷേ പുഷ്പവതി വീണ്ടും നമ്മിലേക്കെത്തുന്നത് മറ്റൊരു ഗാനത്തിലൂടെയാണ്. കാതങ്ങളകലേക്ക് ചടുലമായി നടന്നു നീങ്ങുന്ന ഒരു ഗാനം. ആസാദി. അന്ന് രാത്രി ജെഎൻയു ക്യാംപസിൽ കനയ്യ ഉയർത്തിയ മുദ്രാവാക്യം, പലരിലൂടെ പാട്ടായി മാറി. ഒരേ താളത്തിൽ ഒരേ ഊർജ്ജത്തിൽ ഒരു വലിയ ആൾക്കൂട്ടം പാടുന്ന ഗാനത്തിന് തന്റെ ശബ്ദത്തിന്റെ ചേല് പകരുകയാണ് പുഷ്പവതി. ഒരു ദിവസം മുൻപ് ഈ ഗായിക യുട്യൂബിൽ റിലീസ് ചെയ്ത വിഡിയോ തരംഗമാകുകയാണ്.
ഭൂഖ് മാരീ സെ ആസാദി
സംഘ് വാദ് സേ ആസാദി
സാമന്ദ് വാദ് സെ ആസാദി
ബ്രാഹ്മൺ വാദ് സെ ആസാദി
എന്ന് പാടുമ്പോൾ വ്യവസ്ഥാപിത അധികാര ചിന്തകൾക്കെതിരെ, തീപാറും ചിന്തകളുമായി മുദ്രാവാക്യങ്ങളുമായി ക്യാംപസുകളിൽ വിപ്ലവക്കൊടി പാറിച്ച വിദ്യാര്‍ഥി സമൂഹത്തെ അല്ലെങ്കിൽ അങ്ങനെയൊരു കാലത്തെ ഓർമകളിലേക്ക് കൊണ്ടുവരുന്നില്ലേ. അമിത ദേശീയ വാദത്തിന് ചുക്കാൻ പിടിച്ചവർ പ്രബുദ്ധമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ വിദ്യാർഥി കനയ്യയെ തടവറയിലാക്കിയപ്പോൾ മർദ്ദിച്ച് അവശനാക്കിയപ്പോൾ പിന്നീടവൻ സ്വാതന്ത്ര്യത്തിലേക്ക് കാൽവച്ചപ്പോഴാണ് ആസാദിയെന്ന ഈ വിപ്ലവ ഗാനം ഇന്ത്യ മുഴുവൻ ഒന്നുകൂടി അലയടിച്ചത്. ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യം അല്ല, ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് നമുക്ക് ആവശ്യമെന്ന് വിളിച്ചു പറഞ്ഞ്, ആസാദിയെന്ന വാക്കിനെ ഒരു നൂറു വട്ടം ആവർത്തിച്ച് കലാലയ മുറ്റത്ത് ആ വിപ്ലവകാരി നടത്തിയ പ്രസംഗത്തിന്റെ അലയൊലികൾ ഇപ്പോഴും കാതുകളിലുണ്ട്. ഇനിയുമത് അങ്ങനെ തന്നെയുണ്ടാകും. പുഷ്പവതിയുടെ ഈ പാട്ടും.